രാമായണ പഠനം

🙏
ഹരി ഓം

രാമായണ അവബോധന സദസ്സിലേക്ക് എല്ലാവർക്കും ഹൃദയപൂർവ്വം സ്വാഗതം.
നാളെ മുതൽ നമ്മൾ രാമായണം പഠനം ആരംഭിക്കുകയാണ്. വാല്മീകി രാമായണം വിശദമായി പഠിപ്പിക്കുകയാണ് ചെയ്യുന്നത്. 6 കാണ്ഡങ്ങളും 500 സർഗങ്ങളിലായി 24000 ശ്ലോകങ്ങളും അടങ്ങിയിട്ടുള്ളതാണ് വാല്മീകിരാമായണം. ഈ ശ്ലോകങ്ങൾ ആധാരമാക്കി ചോദ്യോത്തരൂപത്തിൽ ആണ് ക്ലാസുകൾ നടത്തുന്നത്. ഓരോ കഥാപാത്രങ്ങളുടെയും പേരിന്റെ അർത്ഥ വിവരണങ്ങളും അവരെ സംബന്ധിച്ച് മറ്റ് വിവരണങ്ങളും കഴിയുന്നത്ര ഉൾപ്പെടുത്തുന്നതാണ്.അതോടൊപ്പം അദ്ധ്യാത്മരാമായണം പാരായണം ചെയ്യേണ്ട രീതിയും അർത്ഥവിവരണങ്ങളും അഭീഷ്ടസിദ്ധിക്കായി ചൊല്ലേണ്ട രീതികളും വിവരിക്കുന്നതാണ്.

          രാമായണം ഒരു ഇതിഹാസകാവ്യമാണ്.  ദുർഗ്രാഹ്യമായി ഇരിക്കുന്ന വേദതത്ത്വങ്ങളെ  സാധാരണ ജനങ്ങൾക്ക് ബോധ്യമാകുന്നതിനു വേണ്ടിയാണ്  ഇതിഹാസ പുരാണങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്.

" ഇതിഹാസപുരാണാഭ്യാം വേദം സമുപബ്രംഹയേത്
ബിഭേത്യല്പശ്രുതാദ് വേധോ
മാമയം പ്രഹരിഷ്യതി "
(മഹാഭാരതം 1 - 1 - 267)

അർത്ഥം: ഇതിഹാസപുരാണങ്ങളെ കൊണ്ട് വേദാർത്ഥം വിസ്തരിക്കണം. അല്പമാത്രമായ ശാസ്ത്രജ്ഞാനം ഉള്ള ഒരാളെ കാണുമ്പോൾ ഇവൻ എന്നെ പ്രഹരിക്കുമെന്ന് കരുതി  ഭയപ്പെടുന്നു.

കഥകളിലൂടെയും ഉപദേശങ്ങളിലൂടെയും ഇതിഹാസപുരാണങ്ങളിൽ വേദ തത്വങ്ങൾ ലളിതമായി വിസ്തരിച്ച് വ്യാഖ്യാനിക്കപ്പെട്ടു. "ഇതിഹാസപുരാണം ച പഞ്ചമോവേദ ഉച്യതേ "
ഇതിഹാസപുരാണങ്ങളെ അഞ്ചാമത്തെ വേദം എന്ന് വിശേഷിപ്പിക്കുന്നു വേദത്തിലെ ധർമ്മ പ്രതിപാദകമായ കർമ്മകാണ്ഡവും ബ്രഹ്മ വിഷയകമായ ജ്ഞാന കാ ണ്ഡവും ഇതിഹാസ പുരാണങ്ങളിൽ വിസ്തരിച്ചിരിക്കുന്നു.

            ഭാരതീയ സംസ്കൃതിയിലെ മഹത്തായ 2 ഇതിഹാസകാവ്യങ്ങളാണ് മഹാഭാരതവും രാമായണവും . മഹാഭാരതം  വേദവ്യാസമഹർഷിയാൽ രചിതവും രാമായണം വാല്മീകീ മഹർഷിയാലും രചിക്കപ്പെട്ടമഹാകാവ്യങ്ങളാണ്. ആദികാവ്യം എന്ന നിലയിൽ രാമായണത്തിന്റെ സ്ഥാനം അതുല്യമാകുന്നു. സാഹിത്യപരമായും മതപരമായുംഇതിന് വളരെ പ്രാധാന്യമുണ്ട് .ഭാരതീയ ജനതയിൽ ഇത്രയധികം സ്വാധീനശക്തി ചെലുത്തുവാൻ കഴിഞ്ഞ മറ്റൊരു ഗ്രന്ഥമില്ല. വാല്മീകി ആദികവി എന്ന് രാമായണം ആദ്യകാവ്യം എന്നും വിശേഷിക്കപ്പെടുന്നു. ധർമ്മാർത്ഥ കാമ മോക്ഷങ്ങൾ നേടുന്നതിന് വേണ്ടത്ര തത്വസംഹിതയും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വേദം കൊണ്ട് സാധിക്കേണ്ട ശ്രേയസ്സും നി:ശ്രേയസ്സും വാൽമീകിയുടെ രാമായണം മാനവരാശിക്ക് വാഗ്ദാനം ചെയ്യുന്നു.

 കാമാർഥഗുണസംയുക്തം ധർമാർത്ഥഗുണവിസ്തരം
സമുദ്രമിവ രത്‌നാഢ്യം സർവശ്രുതി മനോഹരം "
സ യഥാ കഥിതം പൂർവം നാരദേന മഹാത്മനാ
രഘുവംശസ്യ ചരിതം
ചകാര ഭഗവാൻ മുനി: "
(വാല്മീകി രാമായണം ബാലകാണ്ഡം സർഗം-3 ശ്ലോകം - 8, 9 )

അർത്ഥം: നാരദമഹർഷി പറഞ്ഞു കൊടുത്തതുപോലെ ശ്രേഷ്ഠ രത്നങ്ങൾ നിറഞ്ഞ സമുദ്രം പോലുള്ളതും സർവശ്രുതി മനോഹരവും കാമാർത്ഥ ഗുണയുക്തവും ധർമ്മാർത്ഥഗുണവിസ്തരവുമായ രഘുവംശചരിതം മഹർഷി പ്രതിപാദിച്ചു.

വേദങ്ങൾ പോലെ മനോഹരമാണ് രാമകഥയെന്ന് ഇവിടെ പറയുന്നു.
എല്ലാ രാജ്യങ്ങളിലെ ജനതയെയും ഇത്രയേറെ ആകർഷിച്ച മറ്റൊരു കൃതി ലോക സാഹിത്യത്തിൽ കാണുവാനുണ്ടാകില്ല. ഓരോ ജനതയുടെയിടയിലും പ്രചരിച്ചിരിക്കുന്ന രാമായണകഥപല രൂപങ്ങളിലും വേഷങ്ങളിലും ഭാവപ്പകർച്ചകളിലാണെങ്കിലും അവയെല്ലാം വാല്മീകി രാമായണത്തിന്റെ ചുവടുപിടിച്ചുണ്ടായിട്ടുള്ളതാണ്.അതുകൊണ്ടുതന്നെ ഇതെത്രത്തോളം ഹൃദ്യമായിരിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം.
രാമായണമെന്ന മഹാസമുദ്രത്തിലെ അനർഘ രത്നങ്ങൾ തേടിയുള്ള യാത്ര നാം ആരംഭിക്കുകയാണ്.വളരെ ശ്രമകരമായ ഒരു പ്രയത്നമാണിത്. എത്ര കാലം കൊണ്ടു തീരുമെന്നറിയില്ല. എങ്കിലും ഈ ശ്രമം ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹാശിസ്സുകളും സഹകരണവും എപ്പോഴുമുണ്ടാകുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.

സ്നേഹപൂർവ്വം

അഡ്മിൻ

കേശവൻ നമ്പൂതിരി.


🙏
ഹരി ഓം

ഓം ശ്രീ മഹാ ത്രിപുര സുന്ദര്യൈ നമ:

രാമായണ കുടുംബത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും വിനീത പ്രണാമം. നമ്മളിന്ന് രാമായണ പഠനം ആരംഭിക്കുകയാണ്. ഇന്നലെ രാമായണത്തെക്കുറിച്ച് ചിലത് പറഞ്ഞിരുന്നു. കുറച്ച് കാര്യങ്ങൾ കൂടി സൂചിപ്പിക്കുന്നു.
     ഭാരതീയ സംസ്ക്കാരത്തിന്റെ ആത്മാവിനെ രൂപപ്പെടുത്തിയത് ആദികാവ്യങ്ങളായ രാമായണവും മഹാഭാരതവുമാണ്. ഭാരതീയ സംസ്കാരത്തിൽ രാമായണത്തെപ്പോലെ സ്വാധീനം ഉളവാക്കിയ മറ്റൊരു കൃതിയില്ല. വാല്മീകിയുടെ രാമായണത്തിന് ശേഷം അതിനെ അവലംബിച്ച് മറ്റനേകം രാമായണങ്ങളുണ്ടായി. വിവിധ രാജ്യങ്ങളിൽ വിഭിന്നങ്ങളായ ഗോത്രങ്ങളും വർഗ്ഗങ്ങളും അടങ്ങിയ ജനതതികൾക്കിടയിൽ പല വേഷപ്പകർച്ചകളിലും രാമകഥ ആവിർഭവിച്ചു.രാമചരിതം എത്രമാത്രം ജനഹൃദയങ്ങളെ ആകർഷഭരിതവും ആനന്ദതുന്ദിലതമാക്കിയെന്നതിന് തെളിവാണിത്. എത്രയോ ഭാഷകളിൽ രാമകഥ പാടി.തലമുറകളുടെ ഭാവനയെ രാമചരിതം എത്രമാത്രം ഉത്തേജിപ്പിച്ചുവെന്നതിന് സംസ്കൃത സാഹിത്യം സാക്ഷ്യം വഹിക്കുന്നു. സംസ്കൃതത്തിൽ അനവധി രാമകാവ്യങ്ങളുണ്ട്. അത്ഭുതരാമായണം, ആനന്ദരാമായണം, അദ്ധ്യാത്മരാമായണം, കൃ ത്തിവാസരാമായണം, തത്ത്വസംഗ്രഹ രാമായണം, കാല നിർണ്ണയ രാമായണം, യോഗവാസിഷ്ഠം, ഭൂശു - ണ്ഡീ രാമായണം, മഹാ രാമായണം, മന്ത്രരാമായണം, വേദാന്തരാമായണം, സംവൃതരാമായണം, ലോമശ രാമായണം, അഗസ്ത്യ രാമായണം, മഞ്ജുള രാമായണം, സൗര്യ രാമായണം, ചാന്ദ്രരാമായണം, സ്വയം ഭുവരാമായണം,, ദേവരാമായണം, ശ്രവണ രാമായണം ഇങ്ങനെ അനേകമനേകം രാമായണങ്ങളുണ്ട്.210 രാമായണങ്ങളുടെ ലിസ്റ്റ് ഫാദർ കാമിൽ ബുൽക്കെ തയ്യാറാക്കിയിട്ടുണ്ട്. രാമായണത്തിൽ നിന്നുണ്ടായ രാമായണങ്ങൾക്ക് കണക്കില്ലായെന്ന് ആനന്ദരാമായണത്തിൽ പറഞ്ഞിട്ടുണ്ട്. മറാഠി, ഗുജറാത്തി, ഒറിയാ, ആസാം, ബംഗാളി, കാശ്മീരി ,ഉറുദു, പാഴ്സി, തെലുങ്ക്, തമിഴ്, കന്നട, മലയാളം തുടങ്ങി ഭാരതീയ ഭാഷകളിലെ ഒട്ടുമിക്ക സാഹിത്യങ്ങളിലും രാമകഥ പാടിയിട്ടുണ്ട്. പാശ്ചാത്യ നാടുകളിൽ രാമകഥ' ഫ്രഞ്ച്, ഇൻഡൊനേഷ്യ, ടിബറ്റ്, ഖോത്താൻ എന്നിവിടങ്ങളിലെല്ലാം പ്രചരിച്ചിരുന്ന രാമായണങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ബൃഹദ്ധർമ്മപുരാണത്തിൽ സമസ്ത കാവ്യങ്ങളുടെയും ഇതിഹാസപുരാണങ്ങളുടെയും ഉറവിടമാണ് രാമായണമെന്ന് പറയുന്നുണ്ട്.

"രാമായണം മഹാകാവ്യ - മാദൗ വാല്മീകിനാ കൃതമ്
തന്മൂലം സർവ്വകാവ്യം നാമിതിഹാസപുരാണായോ: "

അർത്ഥം: ആദിയിൽ വാല്മീകിയാൽ വിരചിതമായ രാമായണ മഹാകാവ്യം സർവ്വകാവ്യങ്ങളുടെയും ഇതിഹാസപുരാണങ്ങളുടെയും മൂലമാണ്. "
ക്രൗഞ്ചപ്പക്ഷിയുടെ നിലവിളിയിൽ ശോകാകുലനായ വാല്മീകിയെ കണ്ടിട്ട് സരസ്വതി അദ്ദേഹത്തിന്റെ വദനത്തിൽ പ്രവേശിച്ചുവെന്നും അപ്പോൾ ബ്രഹ്മാവ് രാമായണം രചിക്കുന്നതിന് വാല്മീകിയെ പ്രോത്സാഹിപ്പിക്കുകയും മറ്റ് കവികൾക്ക് അനുകരണീയനായി ഭവിക്കുമെന്ന് ആശംസിക്കുകയും ചെയ്തെന്ന് ഇതിൽ പ്രസ്താവിക്കുന്നു.
വിഭിന്നങ്ങളായ ഈ രാമായണ ഗ്രന്ഥങ്ങളിൽ പല വിത്യാസങ്ങളും കാണ്മാനുണ്ടെങ്കിലും അവയ്ക്കെല്ലാം ബീജാങ്കുരമായിരിക്കുന്നത് ആദികവിയുടെ രാമായണമത്രേ. ഇവ തമ്മിലുള്ള താരതമ്യ പഠനങ്ങൾ വളരെ രസകരമാണ്. എന്നാൽ നമുക്കിവിടെ താരതമ്യ  പഠനങ്ങളിലേക്കൊന്നും പോകേണ്ടതില്ല.അവയെല്ലാം ഗവേഷണകുതുകികൾ ചെയ്തുകൊള്ളട്ടെ.
ഇത്രയും ആമുഖമായി പ്രസ്താവിച്ചുകൊണ്ട് നമുക്ക് ആദികവിയുടെ രാമകഥയിലേക്ക് കടക്കാം.
നാളെ മുതൽ വാല്മീകി രാമായണത്തിന്റെ ഒന്നാം സർഗം മുതൽ പഠനം ആരംഭിക്കുകയാണ്.തുടർന്ന് വരുന്ന ക്ലാസ്സുകളിൽ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ പഠനവും കൂടി ഉണ്ടായിരിക്കും. എല്ലാം എഴുതി പോസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ തുടർന്നുള്ള ക്ലാസ്സുകളിൽ Audio കൂടി പോസ്റ്റ് ചെയ്യുന്നതാണ്. എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്അത്യന്തം ശ്രമകരമായ ഒരു ജോലിയായതിനാൽ സാവധാനത്തിൽ മാത്രമേ പഠിച്ച് പോകുവാൻ കഴിയുകയുള്ളൂ. ഈ രീതിയിൽ മഹാഭാരതത്തിന്റെ പഠനവും നടത്തണമെന്നാഗ്രഹിക്കുന്നു. സമയ പരിമിതികളുണ്ടെങ്കിലും സഞ്ചിതമായ അറിവിനെ പകർന്നു കൊടുക്കുന്നതും ഋഷി യജ്ഞം തന്നെയാകയാലാണ് ഈ ഉദ്യമത്തിന് തയ്യാറായത്. അതിനാൽ എല്ലാവരും ശ്രദ്ധയോടു കൂടി തന്നെയുള്ളവരാകണമെന്ന് അഭ്യർത്ഥിക്കുന്നു.
നാളെ രാവിലെ തന്നെ പാഠഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ്.
എല്ലാവർക്കും എല്ലാ വിധ നന്മകളും നേർന്നു കൊണ്ടും പരമേശ്വരിയുടെ പാദപത്മങ്ങളിൽ സഹസ്രകോടി പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ടും ഈ വാക്കുകളെ ഉപസംഹരിക്കുന്നു.

സ്നേഹപൂർവ്വം

അഡ്മിൻ

കേശവൻ നമ്പൂതിരി.


🙏
ഹരി ഓം

          ഓം ശ്രീ മഹാത്രിപുരസുന്ദര്യൈ           നമ:

രാമായണ കുടുംബത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും ആത്മപ്രണാമം.

രാമായണ പഠനം മൂന്നാം
               ദിവസം
🌞🌞🌞🌞🌞🌞🌞🌞

" നമോfസ്തു രാമായ
സലക്ഷ്മണായ ദേവ്യൈ ച തസ്യൈ ജനകാത്മജായൈ
നമോfസ്തു രുദ്രേന്ദ്ര യമാ-
നിലേഭ്യോ നമോfസ്തു
ചന്ദ്രാർക്കമരുദ് ഗണേഭ്യ:
രാമായ രാമഭദ്രായ രാമ ചന്ദ്രായ വേധസേ
രഘുനാഥായ നാഥായ സീതായാ: പതയേ നമ: "
🍀🍀🍀🍀🍀🍀🍀🍀

വാല്മീകി രാമായണത്തിന് 3 വ്യത്യസ്തമായ പാഠങ്ങൾ നിലവിലുണ്ട്.ദാക്ഷിണാത്യ പാഠം, ഗൗഢീയപാഠം, പശ്ചിമോത്തരിയപാഠം എന്നിവ. ഇതിൽ ദാക്ഷിണാത്യ പാഠത്തിനാണ് കൂടുതൽ പ്രചാരം. ഈ 3 പാഠങ്ങളും തമ്മിൽ പല വിത്യാസങ്ങളുമുണ്ട്. ഈ പാഠാന്തരങ്ങൾക്ക് കാരണം പല കാലങ്ങളായി ഇവയിൽകടന്നു കൂടിയിട്ടുള്ള പ്രക്ഷിപ്തങ്ങളാണ്.
പ്രാചീന ഭാരതത്തിൽ വൈദിക പരമ്പരയിൽ 21 ദിവസം നീളുന്ന ഒരു സത്രം നടത്തിയിരുന്നു. ഇതിഹാസ ചർച്ചകളും ഇതിന്റെ കൂടെ നടന്നിരുന്നു. ആരെങ്കിലും ഒരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടെങ്കിൽ അത് ശിഷ്യരെ പഠിപ്പിക്കുന്നതിന് മുൻപ് സത്രത്തിൽ അവതരിപ്പിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. പരമ്പരയ്ക്കു വിരുദ്ധമാണ് രചനയെങ്കിൽ അത് സത്രത്തിലെ യജ്ഞശാലയിൽ സൂക്ഷിക്കും. യജ്ഞസമാപ്തിയിൽ യജ്ഞശാല അഗ്നിക്കിരയാക്കുമ്പോൾ ആ ഗ്രന്ഥവും ചാരമാവും.ഈ സമ്പ്രദായം ഉള്ളതിനാലാണ് ബ്രാഹ്മണർ മാത്രം സൂക്ഷിച്ചിരുന്ന വേദങ്ങളിൽ ഒറ്റ പ്രക്ഷിപ്താക്ഷരം പോലും ഇല്ലാത്തത്. കുറച്ചു കാലം കഴിഞ്ഞപ്പോൾ സത്രസമ്പ്രദായം അവസാനിച്ചു.അപ്പോൾ ഇതിഹാസങ്ങളിലും സ്മൃതികളിലും അവ എല്ലാവർക്കും കൈകാര്യം ചെയ്യാവുന്നവ ആയതിനാൽ ധാരാളം പ്രക്ഷിപ്തങ്ങളും കടന്നു കൂടി. ഇതാണ് രാമായണത്തിനും സംഭവിച്ചതെന്ന് പണ്ഡിതന്മാർ പറയുന്നു.

വാല്മീകി രാമായണത്തിൽ ഋഷി 24000 ശ്ലോകങ്ങളും 500 സർഗ്ഗങ്ങളും 6 കാണ്ഡവും ഉത്തരകാണ്ഡവും രചിച്ചുവെന്ന് ബാലകാണ്ഡം നാലാം സർഗ്ഗം രണ്ടാം ശ്ലോകത്തിൽ പറയുന്നു.
എന്നാൽ ഇതിൽ ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെ 534 സർഗങ്ങളും ഉത്തരകാണ്ഡത്തിൽ 111 സർഗങ്ങളുമുണ്ട്. ആകെ 645 സർഗ്ഗങ്ങൾ. ഇവിടെ പറയുന്നത് 500 സർഗങ്ങൾ വാല്മീകി രചിച്ചുവെന്നാണ്.അപ്പോൾ ബാക്കിയുള്ള 145 സർഗ്ഗങ്ങളും (ഉത്തരകാണ്ഡം പൂർണ്ണമായും) പ്രക്ഷിപ്തമാണെന്ന് പറയപ്പെടുന്നുണ്ട്.   ഇതിലും ബാല കാണ്ഡം മുതൽ യുദ്ധകാണ്ഡം വരെ 460 സർഗ്ഗങ്ങളും ഉത്തരകാണ്ഡം 110 സർഗങ്ങളായും ചില പതിപ്പുകളിൽ കാണുന്നുണ്ട്. എന്തായാലും ഈ വ്യത്യാസങ്ങളൊന്നും നാം നോക്കേണ്ടതില്ല .കാരണം ഇങ്ങനെയുള്ള ഗവേഷണങ്ങളും നമ്മുടെ യഥാർത്ഥ ലക്ഷ്യമായ ധർമ്മലാഭത്തിനുള്ള ജ്ഞാനവും തമ്മിൽ ബന്ധമില്ല. ഇനി ഇതു മുഴുവനും പ്രക്ഷിപ്തമാണെന്നു വന്നാൽ കൂടിയും ഒരു ഉത്തമ മനുഷ്യനാകുന്നതിനും ദിവ്യ ഗുണശാലികളായ ജനതയെ വാർത്തെടുക്കുന്നതിനും വേണ്ട തത്ത്വമാർഗ്ഗങ്ങൾ ഇതിൽ വേണ്ടുവോളമുണ്ട്. നമുക്ക് അത് സ്വീകരിക്കാം. ഇത്രയും ആമുഖമായി പറഞ്ഞു കൊണ്ട് നമുക്ക് രാമായണത്തിലേക്ക് കടക്കാം. ചില സാങ്കേതിക തിരക്കുകളാൽ ഇന്ന് പാഠഭാഗങ്ങളിലേക്ക് കടക്കാൻ കഴിയില്ല. ഓരോ ഭാഗങ്ങളും തയ്യാറാക്കുന്നതിനു വേണ്ട സമയവും അധ്വാനവും വളരെ വലുതാണ്. അതിനാൽ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ചെയ്യണമെന്നുള്ളതിനാലാണ് ഇന്ന് പാഠഭാഗങ്ങളിലേക്ക് കടക്കാൻ കഴിയാത്തത്.അതിനാൽ എല്ലാവരും ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. നാളെ തന്നെ ഒന്നാം സർഗത്തിന്റെ പഠനം ആരംഭിക്കും.

എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

സസ്നേഹം

അഡ്മിൻ

കേശവൻ നമ്പൂതിരി.


ഹരി ഓം

ഓം ശ്രീ മഹാ ത്രിപുരസുന്ദര്യൈ നമ:

രാമായണം കുടുംബത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും മാതൃപിതൃ ഗുരു ജനങ്ങൾക്കും അഭിവന്ദനം .
   
 രാമായണ പാഠശാലയിലേക്ക്  എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം.

രാമായണത്തെക്കുറിച്ച് ചില കാര്യങ്ങൾ ആമുഖത്തിൽ കൊടുത്തിരുന്നു . ഇനിയും വിസ്തരിച്ച് പറയുവാൻ ഉണ്ടെങ്കിലും സമയപരിമിതി മൂലം അതിന് സാധിക്കുകയില്ല.
ഇനി നാം രാമായണ പഠനത്തിലേക്ക് കടക്കുകയാണ്. ആദ്യം തന്നെ  രാമായണ സംബന്ധമായ ചില ചോദ്യോത്തരങ്ങൾ കൊടുക്കുകയാണ്.
തുടർന്ന് വാല്മീകിരാമായണത്തിലേക്ക്  കടക്കാം.

    🌸രാമായണ പഠനം🌸           
            പാഠം - 1
*************************

ചോദ്യം 1:- 'രാമായണം' എന്നാൽ എന്താണ് അർത്ഥം?

  ഉത്തരം :- ശ്രീരാമന്റെ യാത്ര അഥവാ അയനം
(രാമ- അയനം)

ചോദ്യം രണ്ട് :- രാമായണം രചിച്ചതാര്?

 ഉത്തരം :- വാല്മീകി

ചോദ്യം 3 വാത്മീകിക്ക് മുൻപ് രാമായണം ഉണ്ടായിരുന്നോ?

ഉത്തരം :- ഉണ്ടായിരുന്നു. രാമായണം  വാല്മീകിയാൽ രചിക്കപ്പെട്ടത് എന്നാണ് നാം വിശ്വസിക്കുന്നത്. എന്നാൽ വാല്മീകിക്ക് മുൻപും രാമായണം രചിക്കപ്പെട്ടിരുന്നു. ഈ ആദിരാമായണത്തിന്റെ കർത്താവ് ബ്രഹ്മദേവനാണ്.

" ശ്രീ രാമായണം പുരാ
വിരിഞ്ച വിരചിതം
നൂറുകോടിഗ്രന്ഥമുണ്ടി - ല്ലതു ഭൂമി തന്നിൽ "
(അധ്യാത്മരാമായണം ബാലകാണ്ഡം - രാമായണ മാഹാത്മ്യം, ഈരടികൾ 45-46)

പണ്ട് ബ്രഹ്മദേവൻ 100 കോടി ശ്ലോകങ്ങളുള്ള ഒരു രാമായണം രചിച്ചുവെന്നും അത് ഭൂമിയിലില്ലായെന്നും അർത്ഥം.
 അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഒരു ശ്ലോകമാണ് ഗ്രന്ഥം. അതായത് ഒരു വരിയിൽ 8 അക്ഷരം വീതം 32 അക്ഷരം.

"വേധാവ് ശതകോടി ഗ്രന്ഥവിസ്തരം പുരാ
വേദസമ്മിതമരുൾചെയ്തിതു രാമായണം"
(അ .രാ.ബാ.കാ. രാമായണ മാഹാത്മ്യം
ഈരടി 287,288)

അർത്ഥം: പണ്ട് ബ്രഹ്മാവ് 100 കോടി ശ്ലോകങ്ങളിൽ വേദതുല്യമായ രാമായണം രചിച്ചു.

ചോദ്യം: 4:- ബ്രഹ്മാവ് രചിച്ച രാമായണം ആർക്കാണ് ഉപദേശിച്ചത്?

ഉത്തരം :- തന്റെ പുത്രനായ നാരദമഹർഷി ക്ക്.

ചോദ്യം 5 :- നാരദമഹർഷി ആർക്കാണ് ഉപദേശിച്ചത്?

ഉത്തരം :- വാല്മീകീമഹർഷിക്ക്.

ചോദ്യം :- 6-വാല്മീകി രചിച്ച രാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?

ഉത്തരം :-24000

അപ്പോൾ ബ്രഹ്മാവ് 100 കോടി ശ്ലോകങ്ങളുള്ള രാമായണം നിർമ്മിക്കുകയും അതിനെ സ്വപുത്രനായ നാരദനും, നാരദൻ അത് വാല്മീകിക്ക് ഉപദേശിക്കുകയും വാല്മീകി അത് 24000 ശ്ലോകങ്ങളിലായി ചുരുക്കി വിവരിക്കുകയും ചെയ്തു. അതാണ് നമുക്ക് ലഭ്യമായ 'വാല്മീകിരാമായണം.'

ചോദ്യം :7- അധ്യാത്മരാമായണം മൂലംഎത്ര ശ്ലോകങ്ങളോടുകൂടിയതാണ്?

ഉത്തരം: 4200

"ശ്ലോകാനാം തു ശത ദ്വയേന സഹിതാന്യു ക്താനി ചത്വാരി വൈ
സാഹസ്രാണിസമാപ്തിത: "
(അധ്യാത്മ രാമായണം മൂലം, ഉത്തരകാണ്ഡം ഒമ്പതാം സർഗം, 75-ാം ശ്ലോകം.)

അർത്ഥം :- അവസാനം വരെ പറയപ്പെട്ട ശ്ലോകങ്ങൾ 4200.

പല ഗ്രന്ഥങ്ങളിലും ഈ ശ്ലോകസംഖ്യക്ക് വ്യത്യാസം കാണുന്നുണ്ട്.

ചോദ്യം :- 8 - അധ്യാത്മരാമായണം കിളിപ്പാട്ടിൽ എത്ര ഈരടികളുണ്ട്?

ഉത്തരം :- 7736.

ചോദ്യം :9 - രാമായണത്തിന് പറയുന്ന മറ്റ് പേരുകളെന്തൊക്കെയാണ്?

ഉത്തരം :- ദശാനനവധം, ചതുർവിംശതി സാഹസ്രി.

ചോദ്യം: 10- രാമായണത്തിന്റെ കാലഘട്ടമേത്?

ഉത്തരം :- ത്രേതായുഗം.

ചോദ്യം: 11-വാല്മീകീ രാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്.?

ഉത്തരം: 24000

ചോദ്യം: 12-രാമായണത്തിലെ അധ്യായമെത്ര ?

ഉത്തരം :- ഉത്തരകാണ്ഡമുൾപ്പെടെ 7 അധ്യായങ്ങളുണ്ട്.

ചോദ്യം: 13. രാമായണത്തിലെ അധ്യായങ്ങൾക്ക് പറയുന്ന പേരെന്താണ്?

ഉത്തരം :- കാണ്ഡങ്ങൾ

ചോദ്യം = 14. രാമായണത്തിലെ കാണ്ഡങ്ങളേതൊക്കെയാണ്?
1. ബാലകാണ്ഡം
2. അയോദ്ധ്യാകാണ്ഡം
3. ആരണ്യകാണ്ഡം
4. കിഷ്കിന്ദാകാണ്ഡം.
5. സുന്ദരകാണ്ഡം.
6. യുദ്ധകാണ്ഡം
7 .ഉത്തരകാണ്ഡം.

ചോദ്യം :- 15-രാമായണം ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?

ഉത്തരം: ഇതിഹാസം .

ചോദ്യം :- 16- ഇതിഹാസമെന്നാലെന്താണ് അർത്ഥം?

ഉത്തരം:- 'ഇതിഹ ' എന്നാൽ പാരമ്പര്യമായ ഉപദേശം എന്നാണർത്ഥം.
ഇതി= ഇങ്ങനെ
ഹ= പ്രസിദ്ധം.
ഇതിഹത്തിൽഭവിച്ചത് ഐതിഹ്യം.
ഇതിഹ (പാരമ്പര്യോപദേശം) അടങ്ങിയത് എന്നർത്ഥം.
പണ്ടു കഴിഞ്ഞ കഥകൾ പാരമ്പര്യോപദേശത്താലാണ് അറിയപ്പെടുന്നത്.

"ധർമാർത്ഥകാമമോക്ഷാണാമുപദേശസമന്വിതം
പൂർവവൃത്തം കഥായുക്ത
മിതിഹാസം പ്രചക്ഷതേ'
(സംസ്കൃത സാഹിത്യ ചരിത്രം)

അർത്ഥം :- ധർമ്മം, അർത്ഥം, കാമം, മോക്ഷം ഇവയെ ഉപദേശിക്കുന്നതും കഥാ യുക്തവുമായ പൂർവ്വ ചരിത്രത്തെ ഇതിഹാസമെന്ന് പറയുന്നു.

ചോദ്യം - 17-രാമായണത്തിൽ എത്ര  സർഗങ്ങളുണ്ട്?

ഉത്തരം :- 500

"ചതുർവിംശത്
സഹസ്രാണിശ്ലോകാനാ-
മുക്തവാനൃഷി:
തഥാ സർഗശതാൻ പഞ്ച
ഷട്കാണ്ഡാനിതഥോത്ത -
രം"
(വാ .രാ .ബാലകാണ്ഡം 4 -ാം സർഗ്ഗം രണ്ടാം ശ്ലോകം )

അർത്ഥം :- ഋഷി (വാല്മീകി )2400 ശ്ലോകങ്ങളും 500 സർഗങ്ങളും 6 കാണ്ഡവും ഉത്തരകാണ്ഡവും രചിച്ചു.
🍀🍀🍀🍀🍀🍀🍀🍀

   വാല്മീകി രാമായണം
       ഒന്നാം സർഗം
************************


ബാലകാണ്ഡം
ഒന്നാം സർഗം രാമായണ കഥയുടെ സംക്ഷേപമാണ്.
രാമായണ കഥാസംഗ്രഹം നാരദമഹർഷി വാല്മീകിക്ക് ഉപദേശിച്ചു കൊടുക്കുകയാണ്.
🍀🍀🍀🍀🍀🍀🍀🍀


ചോദ്യം :- 1 -ബാലകാണ്ഡം ഒന്നാം അധ്യായത്തിൽ എത്ര സർഗങ്ങളുണ്ട്?

ഉത്തരം :- 77 സർഗങ്ങൾ.

ചോദ്യം: 2: രാമായണത്തിന്റെ ആരംഭം എങ്ങനെയാണ്?

ഉത്തരം :- വാല്മീകി മഹർഷിയുടെ ആശ്രമത്തിലെത്തുന്ന നാരദമഹർഷിയോട് വാല്മീകി ചില ചോദ്യങ്ങൾ ചോദിക്കുന്നതോടെയാണ് രാമായണം തുടങ്ങുന്നത് -

ചോദ്യം :- 3: വാല്മീകി നാരദനോട് ചോദിച്ചതെന്താണ്?.

ഉത്തരം :- "ഈ ലോകത്തിൽ ഇപ്പോൾ ഗുണവാനും വീര്യവാനും ധർമ്മജ്ഞനും കൃതജ്ഞതയുള്ളവനും സത്യം മാത്രം പറയുന്നവനും വ്രതത്തിൽ ദൃഡതയോടു കൂടിയവനും ചാരിത്ര്യയുക്തനും സർവ്വ പ്രാണികളിലും ഹിതത്തോടു കൂടിയവനും വിദ്വാനും സമർത്ഥനും എല്ലാവർക്കും പ്രിയ്യപ്പെട്ടവനും ധൈര്യശാലിയും ക്രോധത്തെ ജയിച്ചവനും കാന്തിയുള്ളവനും അസൂയയില്ലാത്തവനും യുദ്ധത്തിൽ കോപംപൂണ്ടുനിൽക്കേ ദേ വന്മാർ കൂടി പേടിക്കുന്നവനും ആയ മഹാൻ ആരാണ്?
ഇതാണ് വാല്മീകി നാരദനോട് ചോദിച്ചത്.

ചോദ്യം :- 4 - ചില ഗുണങ്ങളോടുകൂടിയ നാരദനോടു വാല്മീകി ചോദിച്ചുവെന്നാണ് ഒന്നാം ശ്ലോകത്തിന്റെ തുടക്കം. ഇവിടെ നാരദന്റെ ഗുണങ്ങളെന്താക്കെയാണ് പറഞ്ഞിട്ടുള്ളത്.?

ഉത്തരം :- തപസ്സിലും വേദാദ്ധ്യയനത്തിലും മുഴുകിയവനും വാഗ്മികളിൽ ഉത്തമനുവെന്നാണ് നാരദനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ചോദ്യം :- 5 - ഒന്നാം ശ്ലോകമേതാണ്?

ഉത്തരം :-
"തപ:സ്വാധ്യായനിരതം
തപസ്വീ വാഗ്വിദാം വരം
നാരദം പരിപപ്രച്ഛ വാല്മീകിർ മുനിപുംഗവം"

ചോദ്യം :-6: വാല്മീകിയുടെ ചോദ്യത്തിൽ എത്ര ഗുണങ്ങളാണ് ചോദിച്ചത്?

ഉത്തരം :- 16

ചോദ്യം: 7:-' വാല്മീകി' എന്ന നാമത്തിന്റെ അർത്ഥമെന്ത്?

ഉത്തരം :- വല്മീകം അഥവാ ചിതൽപ്പുറ്റിനെ സംബന്ധിച്ചവൻ.

ചോദ്യം - 8:- വാല്മീകിക്ക് ആ പേരു വന്നതെങ്ങനെയാണ്?

ഉത്തരം: - വളരെക്കാലം വല്മീകം അഥവാ ചിതൽപ്പുറ്റിൽ കഴിഞ്ഞിരുന്നതിനാൽ വാല്മീകിയെന്ന് പേരു വന്നു.

"വല്മീകാന്നിർഗതശ്ചാഹം
നീഹാരാദിവ ഭാസ്കര:
മാമപ്യാഹുർ മുനിഗണാ
വാല്മീകിസ്ത്വം മുനീശ്വര "

(അധ്യാത്മരാമായണം മൂലം അയോധ്യാകാണ്ഡം ആറാം സർഗം ശ്ലോകം -85)
അർത്ഥം :- മൂടൽമഞ്ഞിൽ നിന്ന് സൂര്യനെന്ന പോലെയാണ് ഞാൻ ചിതൽപ്പുറ്റിൽ നിന്ന് പുറത്ത് വന്നത്. അപ്പോൾ മുനിമാർ (സപ്തർഷികൾ) എന്നോടിങ്ങനെ പറഞ്ഞു;
മഹാമുനേ! നിങ്ങൾ വാല്മീകിയാകുന്നു.
നിരവധി വർഷങ്ങളോളം ചലിക്കാതെ തപോ നിരതനായിരുന്ന വാല്മീകിയുടെ ശരീരമാകെ ചിതൽപ്പുറ്റു മൂടി. ചിതൽപ്പുറ്റിൽ നിന്നു പുറത്തു വന്ന അദ്ദേഹത്തെ വാല്മീകി എന്ന് മഹർഷിമാർ വിളിച്ചു.
വനവാസത്തിനായി പോകുന്ന ശ്രീരാമൻ ദണ്ഡകാരണ്യത്തിലേക്ക് പോകുന്ന വഴി ചിത്രകൂട പർവ്വതത്തിലെത്തുകയും അവിടെയുള്ള വാല്മീകിയുടെ ആശ്രമത്തിൽ പ്രവേശിക്കുകയും വാല്മീകി അവരെ യഥോചിതം പൂജിച്ചതിനു ശേഷം രാമനാമത്തിന്റെ മാഹാത്മ്യം വർണ്ണിക്കുന്നതിന് താൻ ബ്രഹ്മർഷിയായ കഥ രാമനോട് വിവരിക്കുകയാണ് ചെയ്യുന്നത്.

ചോദ്യം: 9 :- വാല്മീകി മഹർഷിയാകുന്നതിനു മുൻപ് ആരായിരുന്നു?

ഉത്തരം:- കിരാതന്മാരാൽ ( കാട്ടാള) കിരാതന്മാരുടെ ഇടയിൽ വളർത്തപ്പെട്ട് കിരാതവൃത്തിയേലേർപ്പെട്ട ജന്മനാ ദ്വിജനായവനെന്ന് പറയുന്നു.

"അഹം പുരാ കിരാതേഷു
കിരാതൈ: സഹവർധിത:
ജന്മമാത്രദ്വിജത്വം മേ
ശൂദ്രാചാരരത: സദാ. "
( അ .രാ .അയോധ്യാകാണ്ഡം ആറാം സർഗം ശ്ലോകം -65)

അർത്ഥം :- ഞാൻ പണ്ട് കാട്ടാളരാൽ ( കിരാതന്മാരാൽ ) കാട്ടാളരുടെ ഇടയിൽ വളർത്തപ്പെട്ടവനാണ്. എനിക്ക് ജന്മമാത്രദ്വിജത്വമേയുണ്ടായിരുന്നുള്ളൂ. ഞാൻ സദാ ശൂദ്രനു യോജിച്ച കർമങ്ങളിലാണ് മുഴുകിയത്.

ചോദ്യം :- 10. കിരാതൻ എങ്ങനെയാണ് വാല്മീകി മഹർഷിയായത്?

ഉത്തരം:- രാമനാമ പ്രഭാവത്താൽ അദ്ദേഹം കിരാതവൃത്തി ഉപേക്ഷിച്ച് ബ്രഹ്മർഷിയായി മാറി.
ഈ കഥ അധ്യാത്മരാമായണം അയോധ്യാകാണ്ഡം ആറാം സർഗത്തിൽ 65 മുതൽ 85 വരെ ശ്ലോകങ്ങളിൽ വിവരിക്കുന്നുണ്ട്.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തങ്ങളായ 4 കഥകൾ സ്കാന്ദപുരാണത്തിലുണ്ട്.
ഈ കഥകളെല്ലാം ഇവിടെ Type ചെയ്യുക സാധ്യമല്ലാത്തതിനാൽ Audio ആയിട്ട് Post ചെയ്തിട്ടുണ്ട്.

വാല്മീകി രാമായണത്തിന്റെ ഇന്നത്തെ ക്ലാസ്സ് ഇവിടെ പൂർണ്ണമാകുന്നു.

🌻🌻🌻🌻🌻🌻🌻🌻

എല്ലാവർക്കും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളുമുണ്ടാകുന്നതിനായി ഭഗവാൻ ശ്രീരാമചന്ദ്ര പ്രഭു അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിച്ചു കൊണ്ടും ഈ വാക്കുകളെ ശ്രീമഹാത്രിപുരസുന്ദരിയുടെ പാദാരവിന്ദങ്ങളിൽ അക്ഷരങ്ങളാൽ കൊരുത്ത സുഗന്ധ ഹാരവുമായി സമർപ്പിച്ചു കൊള്ളുന്നു.

വാക്ദേവതാ സ്വരൂപിണിയായ ശ്രീ മൂകാംബികാദേവിയുടെ ചരണസരോരുഹങ്ങളിൽ അനന്ത കോടി നമസ്കാരം!

സസ്നേഹം

അഡ്മിൻ

കേശവൻ നമ്പൂതിരി

💦💦💦💦💦💦💦


ഹരി ഓം                                                                         ഓം ശ്രീ മഹാ ത്രിപുര സുന്ദര്യൈ നമ:    രാമായണം കുടുംബത്തിലെ  എല്ലാ സഹോദരി സഹോദരന്മാർക്കും മാതാപിതാക്കൾക്കും ഗുരു ജനങ്ങൾക്കും വിനീതപ്രണാമം.

'രാമായണ പഠന ക്ലാസ്സിലേക്ക് എല്ലാവർക്കും സ്വാഗതം.

**********†**********************************

"ഓം ഭദ്രം കർണേഭി: ശൃണുയാമ ദേവാ ഭദ്രം
പശ്യേമാക്ഷഭിര്യജത്രാ: സ്ഥിരൈരങ്ഗൈസ്തു -
ഷ്ടുവാങ് സസ്തനൂഭിർവ്യശേമഹി ദേവഹിതം യദായു: " ( യജുർവേദം-25-21)

അർത്ഥം :- ഞങ്ങൾ ചെവിയാൽ മംഗളമായതു കേൾക്കുമാറാകണം. കണ്ണാൽ മംഗളമായതു കാണുമാറാകണം. വ്യതിചലിക്കാത്ത അംഗങ്ങളാൽ, ശരീരത്താൽ ഈശ്വരനെ സ്തുതിച്ച് പ്രസാദിപ്പിച്ച് ദേവന്മാർ പ്രാപിച്ച ആ അവസ്ഥയെ ഞങ്ങൾ പ്രാപിക്കട്ടെ.

ഓം ശാന്തി ശാന്തി ശാന്തി:
""""""""""""""""""""""""""""""""""""""""""""""""""'''""'"''"''''''''''''"""""""""""""""'''
                     *സുഭാഷിതം*
                     """''''''''"""""""""""""""""""
'നാസ്ത്യലസസ്യ ശാസ്ത്രാധിഗമ :'
( ചാണക്യസൂത്രം)

അർത്ഥം :- അലസന് ശാസ്ത്രാധിഗമം ഇല്ല. അലസതയാൽ നിഷ്ക്രിയനായിരിക്കുന്നവന് ശാസ്ത്രങ്ങളുടെ അർത്ഥജ്ഞാനമുണ്ടാകുന്നതല്ല.
കഠിന പ്രയ്നത്തിലൂടെ മാത്രമേ വിദ്യ സമ്പാദിക്കാൻ സാധിക്കൂ. ഉത്സാഹശീലനു മാത്രമേ ശാസ്ത്രങ്ങളുടെ പൊരുളറിയാൻ കഴിയൂ. അലസൻ,മന്ദബുദ്ധി, സുഖി, രോഗി, നിദ്രാലു ,കാമുകൻ എന്നീ 6 പേർക്ക് ശാസ്ത്രജ്ഞാനമുണ്ടാകില്ല. അതിനാൽ ജ്ഞാനം നേടണമെന്നുള്ളവർ ഉത്സാഹത്തോടെ ഉണർന്ന് കഠിന പരിശ്രമം നടത്തുക.
†**********************************************

                                  പാഠം - 2
                        💐****************💐

ചോദ്യം :- 1 - വാല്മീകി മഹർഷി ആരോടാണ് ചോദ്യം ഉന്നയിക്കുന്നത്?

ഉത്തരം :- നാരദമഹർഷിയോട്.

ചോദ്യം :- 2 - നാരദനെന്നാൽ അർത്ഥമെന്താണ്?

ഉത്തരം :- നാരം (ജ്ഞാനം) ദാനം ചെയ്യുന്നവൻ.
നാരമെന്നാൽ പരമാത്മക വിഷയമായ ജ്ഞാനം എന്നർത്ഥം. അതിനാൽ ആത്മവിദ്യ ദാനം ചെയ്യുന്നവൻ എന്നുമർത്ഥം പറയുന്നു. ജ്ഞാനോ പദേശത്താൽ അജ്ഞാനത്തെ ഖണ്ഡിക്കുന്നവൻ എന്നുമർത്ഥം പറയുന്നുണ്ട്.

ചോദ്യം :- നാരദൻ ആരാണ്?

ഉത്തരം :- പ്രസിദ്ധനായ ഒരു മഹർഷി .ബ്രഹ്മാവിന്റെ പുത്രന്മാരിൽ ഒരാൾ.

"മരീചിരത്ര്യങ്ഗിരസൗ പുലസ്ത്യ: പുലഹ: ക്രതു:
ഭൃഗുർവ്വസിഷ്ഠോ ദക്ഷശ്ച ദശമസ്തത്ര നാരദ:"
( ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം, 1 2 -ാം അദ്ധ്യായം, ശ്ലോകം - 22 )

അർത്ഥം :- മരിചി, അത്രി, അംഗിരസ്സ്, പുലസ്ത്യൻ, പുലഹൻ, ക്രതു, ഭൃഗു, വസിഷ്ഠൻ, ദക്ഷൻ. അവരിൽ 10-ാമൻ നാരദൻ.ഇവരാണ് ബ്രഹ്മാവിന്റെ 10 പുത്രന്മാർ.

"ഉത്സംഗാന്നാരദോ ജജ്ഞേ '- അതിൽ നാരദൻ ബ്രഹ്മാവിന്റെ മടിയിൽ നിന്നും ജനിച്ചു.( 23-ാം  ശ്ലോകം)

നാരദന്റെ പൂർവ്വജന്മത്തെക്കുറിച്ച് ഭാഗവതം പ്രഥമസ്കന്ധം 5, 6 അദ്ധ്യായങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.
നാരദൻ വ്യാസനോട് സത്സംഗം നിമിത്തം സിദ്ധിക്കുന്ന കൃഷ്ണകഥാശ്രവണ ഫലത്തെ തന്റെ അനുഭവത്തിൽ നിന്നും വിവരിക്കുകയാണ്.അഞ്ചാം അദ്ധ്യായം 23-ാം ശ്ലോകം മുതൽ ആറാം അദ്ധ്യായം 31-ാം ശ്ലോകം വരെ വിവരിക്കുന്നു. അതിവിടെ ചുരുക്കി പറയാം.

നാരദൻ വ്യാസനോട് പറഞ്ഞു.
"ഹേ മുനേ! ഞാൻ കഴിഞ്ഞ ജന്മത്തിൽ ഒരു ബ്രാഹ്മണഗൃഹത്തിലെ ദാസിയുടെ പുത്രനായിരുന്നു.എന്റെ ബാല്യകാലത്ത് ഒരിക്കൽ ആ ഗൃഹത്തിൽ ചാതുർമാസ്യം അനുഷ്ഠിക്കുന്നതിനായി കുറേ യോഗികൾ വന്നു ചേർന്നു.
(1 വർഷത്തിൽ 4 മാസക്കാലം തുടർച്ചയായി അനുഷ്ഠിക്കുന്ന ഒരു വ്രതമാണ് ചാതുർമാസ്യം. എല്ലാ സന്യാസിമാരും വർഷംതോറും നടത്തേണ്ട
4 മാസക്കാലത്തെ വ്രതാചരണം. കർക്കിടമാസത്തിലെ ശുക്ലപക്ഷദശമി മുതൽ വൃശ്ചികമാസത്തിലെ പൗർണമിവരെയാണ് ഈ വ്രതമാചരിക്കുന്നത്.)
ആ യോഗികളെ ശുശ്രൂഷിക്കുവാൻ എന്നെയാണ് നിയോഗിച്ചത്.ബാല്യചാപല്യങ്ങളൊന്നും തന്നെയില്ലാതെ അവരെ ശുശ്രൂഷിക്കുന്ന എന്നിൽ അവർക്ക് ദയ തോന്നി. എന്നിൽ കരുണ തോന്നിയ അവർ, അവരുടെ ഭോജനം കഴിഞ്ഞാൽ ബാക്കിയുള്ളത് ഭക്ഷിച്ചുകൊൾവാൻ അനുവദിച്ചു.അതനുസരിച്ച് ഞാൻ ഒരു നേരം ഭക്ഷണം പതിവായി കഴിച്ചു വന്നു. മഹാന്മാരായ അവരുടെ ഉച്ഛിഷ്ടങ്ങളുടെ വൈഭവത്താൽ ഇപ്രകാരം കഴിഞ്ഞു പോന്ന എന്റെ ചിത്തം പരിശുദ്ധമായി. അതിനാൽ അവർ നടത്തിവന്നിരുന്ന ഈശ്വരഭജനത്തിൽ എനിക്ക് അഭിരുചിയുണ്ടായി.അവർ എല്ലാ ദിവസവും ശ്രീകൃഷ്ണകഥകളെ കീർത്തനം ചെയ്യുമ്പോൾ അവരുടെ അനുഗ്രഹത്താൽ എനിക്കും കേൾക്കാൻ സാധിച്ചു.അതിന്റെ ഫലമായി എനിക്ക് ഭഗവാനിൽ താല്പര്യം ഉണ്ടായി. അപ്പോൾ എന്റെ ബുദ്ധി ഇളക്കമില്ലാത്തതായി ഭവിച്ചു.ആ സ്ഥിരബുദ്ധി നിമിത്തം ഞാൻ ബ്രഹ്മസ്വരൂപനാണെന്നും ഈ ശരീരം മായയാൽ എന്നിൽ കല്പിക്കപ്പെട്ടതാണെന്ന തത്വത്തെ അറിയുകയും ചെയ്തു.4 മാസക്കാലം ഈ യോഗികളുടെ കൃഷ്ണ കഥകളെ കേട്ട എന്റെ മനസ്സിലെ രജോതമോഗുണങ്ങൾ നശിച്ചു.ശുദ്ധ ഭക്തി എന്നിലുണ്ടായി.അവർ പോകുവാൻ തുടങ്ങിയപ്പോൾ അത്യന്തം ഗുഹ്യമായ ഭാഗവത ധർമ്മത്തെ എനിക്കു പദേശിച്ചു.ആ ജ്ഞാനത്താൽ ഭഗവാൻ ശ്രീവാസുദേവന്റെ മായാവൈഭവം  ഞാനറിഞ്ഞു. അവർ പോയതിനു ശേഷം ഞാൻ അമ്മയോടൊപ്പം കുറേക്കാലം വസിച്ചു.അമ്മ ഏക പുത്രനായ എന്നെ വളരെയധികം സ്നേഹിച്ചു. ഒരു രാത്രി പശുവിനെ കറക്കാൻ പോയ അമ്മ പാമ്പുകടിയേറ്റു മരിച്ചു. ഞാൻ സ്വതന്ത്രനായി.
ഞാൻ അവിടെ നിന്നു വടക്കോട്ടുയാത്രയായി. വടക്കു ദിക്കിൽ വളരെ ധനസമൃദ്ധിയുള്ള ദേശങ്ങൾ, രാജധാനികൾ ,ഖനികൾ, ഖേടങ്ങൾ, പർവ്വതങ്ങൾ, താമരപ്പൊയ്കകൾ എന്നിങ്ങനെ അനേകം കാഴ്‌ചകൾ കണ്ട് ഒടുവിൽ ഒരു കൊടുംകാട്ടിലെത്തി. ദാഹവും വിശപ്പും കാരണം ഞാൻ തളർന്നിരുന്നു.അവിടെ കണ്ട നദിയിൽ സ്നാനം ചെയ്ത് നിത്യകർമ്മം ചെയ്ത് ആ നദിയിൽ നിന്ന് വെള്ളം കുടിച്ചു. മനുഷ്യനില്ലാത്ത ആ കാട്ടിൽ ഒരു ആൽവൃക്ഷത്തിന്റെ ചുവട്ടിൽ ഇരുന്ന് ഞാൻ പരമാത്മാവിനെ ധ്യാനിച്ചു.ശ്രീഹരിയുടെ സ്വരൂപം എന്റെ ഹൃദയത്തിൽ പ്രകാശിച്ചു. ഞാൻ ആനന്ദത്തിൽ  ലയിച്ച് എന്നെത്തന്നെ മറന്നു. പെട്ടെന്ന് ഭഗവാന്റെ രൂപം അപ്രത്യക്ഷമായി. ദു:ഖിതനായ ഞാൻ വീണ്ടും ധ്യാനിക്കാൻ ശ്രമിച്ചു.എങ്കിലും സാധിച്ചില്ല. അപ്പോൾ ഞാൻ ഒരു അശരീരി കേട്ടു ."കഷ്ടം! ഭവാൻ ഇനി ഈ ജന്മത്തിൽ എന്നെ കാണില്ല. അടുത്ത ജന്മത്തിൽ നീ എന്റെ പാർഷദനായി ജനിക്കും" ഇതായിരുന്നു ആ വാക്ക്.അശരീരി കേട്ട ദിക്കു നോക്കി നമസ്കരിച്ചു. പിന്നീട് ഭഗവാന്റെ ദിവ്യനാമങ്ങൾ ഉറക്കെ ജപിച്ചും ലീലാവതാരങ്ങൾ കീർത്തിച്ചും ഞാൻ ഓരോ സ്ഥലങ്ങളിൽ സഞ്ചരിച്ചു.ഈ ശരീരത്തെ വെടിയുവാനുള്ള സമയത്തെയും പ്രതീക്ഷിച്ചു കൊണ്ടിരുന്നു. പ്രാരബ്ധ കർമ്മങ്ങൾ അവസാനിച്ചപ്പോൾ മരിച്ചു.കല്പാവ സാനത്തിൽ (പ്രളയകാലം) ബ്രഹ്മാവിന്റെ ശ്വാസ വായുവിനോടു കൂടി ശ്രീനാരായണന്റെ ഉള്ളിൽ പ്രവേശിച്ചു. ബ്രഹ്മാവിന്റെ രാത്രിയായ 1000 ചതുർയുഗം കഴിയുന്നതുവരെ ഞാൻ ബ്രഹ്മാവിൽ തന്നെ ശയിച്ചു.1000 ചതുർയുഗം കഴിഞ്ഞപ്പോൾ ഉണർന്ന ബ്രഹ്മാവ് സൃഷ്ടിക്കുവാൻ ആഗ്രഹിച്ചു. അപ്പോൾ ബ്രഹ്മാവിന്റെ ഓരോ അവയവങ്ങളിൽ നിന്ന് മരീചി മുതലായ ഋഷികളും ഞാനും ജനിച്ചു.
ഞാൻ മൂന്നു ലോകങ്ങളിലും ഒരു തടസ്സങ്ങളുമില്ലാതെ ഈശ്വരനാൽ നൽകപ്പെട്ടവീണയുമായി ഹരികഥയെ ഗാനംചെയ്ത് സഞ്ചരിക്കുന്നു."
ഇതാണ് നാരദന്റെ പൂർവ്വജന്മവൃത്താന്തം .

          നോക്കൂ, സജ്ജന സംസർഗ്ഗത്തിന്റെ മാഹാത്മ്യം. മഹത്തുക്കളുടെ ഉച്ഛിഷ്ടം ഭക്ഷിക്കുന്നതു പോലും ചിത്തശുദ്ധി ഉണ്ടാക്കുന്നു. നാരദന് സത്പുരുഷന്മാരുമായുള്ള സംസർഗ്ഗത്താൽ ഭഗവാന്റെ പാർഷദനായി ജനിക്കാൻ കഴിഞ്ഞു.

ശങ്കരാചാര്യർ പറയുന്നു,

" സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിർമോഹത്വം
നിർമോഹത്വേ നിശ്ചലതത്ത്വം
നിശ്ചലതത്ത്വേ ജീവന്മുക്തി: "
( ഭജഗോവിന്ദം - 9 )

അർത്ഥം :- സത്സംഗത്വത്തിൽ നിന്ന് നിസ്സംഗത്വ സ്വഭാവമുണ്ടാകുന്നു. നിസ്സംഗത്വത്തിൽ നിന്ന് മോഹമില്ലാത്ത അവസ്ഥയുണ്ടാകുന്നു. നിർമോഹത്തിൽ നിന്നും അചഞ്ചലമായ തത്ത്വമുണരുന്നു. ആ നിശ്ചലമായ തത്ത്വത്തിൽ നിന്ന് ജീവമുക്തിയുണ്ടാകുന്നു.
സജ്ജനങ്ങളുമായുള്ള ചേർച്ച മോക്ഷത്തിന് കാരണമായി ഭവിക്കും.
സജ്ജനസംസർഗ്ഗത്തിന്റെ ഗുണങ്ങളെക്കുറിച്ച് പുരാണങ്ങളിൽ ധാരാളം വർണ്ണിച്ചിട്ടുണ്ട്.
എന്നാൽ ഈ മഹത്തുക്കളുടെ സമ്പർക്കം അത്ര സുഗമമല്ല. ശങ്കരാചാര്യർ വിവേകചൂഡാമണിയിൽ പറയുന്നത് നോക്കുക.

"ദുർലഭം ത്രയമേവൈതദ് ദൈവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയ: "
(വി. ചൂ| - ശ്ലോകം -3 )

അർത്ഥം :- മനുഷ്യത്വം, മുമുക്ഷുത്വം, മഹാത്മാക്കളുമായുള്ള സമ്പർക്കം - ഇത് മൂന്നും ലഭിക്കുക എന്നത് ദുർലഭമാണ്. ഈശ്വരാനുഗ്രഹം കൊണ്ടു മാത്രമേ അവ ലഭിക്കുകയുള്ളൂ.

"ചക്ഷു: ശ്രവണഗളസ്ഥമാം ദർദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു."

പാമ്പിന്റെ വായിലകപ്പെട്ട തവള തനിക്കുണ്ടായ അപകടത്തെക്കുറിച്ച് ചിന്തിക്കാതെ അപ്പോഴും ഭക്ഷണം തേടിക്കൊണ്ടിരിക്കുന്നു.അതു പോലെ കാലമാകുന്ന പാമ്പിന്റെ കണ്ഠത്തിലകപ്പെട്ട തവളകളാണു നമ്മൾ. എന്നിട്ടും അത് ചിന്തിക്കാതെ  നിരന്തരഭോഗങ്ങൾ നേടുന്നതിനാണ് നാം ശ്രമിക്കുന്നത്. അതിനാൽ പ്രിയപ്പെട്ടവരെ, സൽക്കർമ്മങ്ങളിലൂടെയും സജ്ജന സംസർഗ്ഗങ്ങളിലൂടെയും ജീവിതത്തിന്റെ പരമ ലക്ഷ്യം നേടാൻ ശ്രമിക്കുക.

നാരദന്റെ വീണയുടെ പേര് 'മഹതി ' എന്നാണ് .
പുരാണങ്ങളിൽ നാരദനെക്കുറിച്ച് ധാരാളം കഥകൾ വർണ്ണിച്ചിട്ടുണ്ട്.
വാല്മീകിക്ക് രാമായണം രചിക്കാൻ പ്രചോദനം കൊടുത്തത് നാരദനാണ്.
ഇനി നമുക്ക് തുടർ പാഠത്തിലേക്ക് കടക്കാം.

ചോദ്യം :- 3 -വാല്മീകിയുടെ ചോദ്യത്തിന് നാരദൻ പറഞ്ഞ മറുപടിയെന്താണ്?

ഉത്തരം :- കേട്ടാലും,അങ്ങു വിവരിച്ച ഉത്തമ ഗുണങ്ങളോടുകൂടിയ ഒരു മനുഷ്യൻ വളരെ ദുർലഭനാണ്. എന്റെ ഓർമ്മയിൽ ഇത്രയും ഗുണങ്ങളെല്ലാം തികഞ്ഞ ഒരാൾ മാത്രമേയുള്ളൂ. ഇക്ഷ്വാകുവംശത്തിൽ പിറന്നവനും ജനങ്ങൾ രാമനെന്ന പേരിൽ അറിയുന്നവനുമാണ് അദ്ദേഹം.
തുടർന്ന് നാരദൻ രാമന്റെ ഓരോ ഗുണങ്ങളും വിവരിക്കുന്നു.

ചോദ്യം :- 4 - നാരദൻ രാമനെക്കുറിച്ച് വർണ്ണിക്കുന്ന ഗുണങ്ങളെത്ര?

ഉത്തരം :- 66 ഗുണങ്ങൾ

ചോദ്യം :- 5 - ഏതൊക്കെയാണ് ആ ഗുണങ്ങൾ?

ഉത്തരം :- 1. ) നിയതാത്മാവ് (സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവൻ) 2 - മഹാവീര്യൻ
3.ദ്യുതിമാൻ (കാന്തിയുള്ളവൻ)    4. ധൃതിമാൻ (ദൃഢനിശ്ചയമുള്ളവൻ) 5. വശി (എല്ലാവരെയും വശത്താക്കിയവൻ)    6-  ബുദ്ധിമാൻ.  7:- നീതിമാൻ     3. വാഗ്മി    4- ശ്രീമാൻ                      5- ശത്രുനാശകൻ  6-. വിപുലാംസു (വിശാലമായ തോളോടുകൂടിയവൻ)
7. മഹാബാഹു:
8. കംബുഗ്രീവൻ ( ശംഖുപോലുള്ള കണ്ഠമുള്ളവൻ
9. മഹാഹനു(വലിയ താടിയുള്ളവൻ)
10.മഹോരസ്കൻ - വിശാലമായ മാറുള്ളവൻ
11. മഹേഷ്വാസ:( വമ്പിച്ച വില്ലാളി)
12. ഗൂഢശത്രുരരിംദമ: ശത്രുദമനൻ.
13. ആജാനബാഹു
14. സുശിരാ: അഴകാർന്ന ശിരസ്സോടുകൂടിയവൻ
15. സുലലാട: അഴകാർന്ന നെറ്റിത്തടത്തോടു കൂടിയവൻ
16. സുവിക്രമൻ - ഭംഗിയായ കാൽവയ്പോടെ നടക്കുന്നവൻ.
17. സമ: ഒത്ത ഉയരമുള്ളവനും                        - 18- സമവിഭക്താംഗ:     അനുപാതമൊത്ത അംഗങ്ങളോടുകൂടിയവൻ.
19. സ്നിഗ്ദ്ധവർണ: അഴകാർന്ന നിറമുള്ളവൻ.
20. പ്രതാപവാൻ.
21. പീനവക്ഷ: തടിച്ച മാറുള്ളവൻ
22. വിശാലാക്ഷൻ - വിശാലനേത്രൻ.
23.ലക്ഷ്മീവാൻ - ശോഭയുള്ളവൻ
24. ശുഭലക്ഷണ: ശുഭമായ ലക്ഷണങ്ങളോടുകൂടിയവൻ.
25. ധർമ്മജ്ഞൻ.
26. സത്യസന്ധൻ.
27. പ്രാണികളുടെ നന്മയിൽ താല്പര്യമുള്ളവൻ.
28. യശസ്വീ-
29. ജ്ഞാനസമ്പന്ന:
30. ശുചി: പരിശുദ്ധി.
31. വശ്യ: തന്നെ പ്രാപിച്ചവർക്ക് വശപ്പെട്ടവൻ.
32. സമാധിമാൻ: ആശ്രിത രക്ഷകൻ.
33. പ്രജാപതിസമൻ -ബ്രഹ്മാവിന് തുല്യനായവൻ
34. ശ്രീമാൻ - ശ്രീയോടു കൂടിയവൻ.
35. ധാതാ-
36. രിപുനിഷൂദന: ശത്രുഞ്ജയൻ
37. ജീവിസമൂഹത്തിന്റെ രക്ഷകൻ
38. ധർമ്മസ്യ പരിരക്ഷിതാ: ധർമ്മത്തെ വേണ്ട പോലെ പരിരക്ഷിക്കുന്നവൻ
39. തന്റെ ധർമ്മത്തിനു രക്ഷകൻ
40. സ്വജനങ്ങളെ രക്ഷിക്കുന്നവൻ.
41. വേദവേദാംഗ തത്ത്വജ്ഞേൻ :- വേദവേദാംഗങ്ങളുടെ തത്ത്വത്തെ അറിയുന്നവൻ.
42. ധനുർവേദത്തിൽ നല്ലതു പോലെ നിശ്ചയമുള്ളവൻ.
43. സർവ ശാസ്ത്രാർത്ഥ തത്ത്വജ്ഞൻ: സർവ്വ ശാസ്ത്രങ്ങളുടേയും പൊരുളറിഞ്ഞവൻ.
43. - സ്മൃതിമാൻ - ഓർമ്മശക്തിയുള്ളവൻ.
44.പ്രതിഭാനവാൻ -പ്രതിഭയുള്ളവൻ.
45. സർവലോകപ്രിയൻ.
46. സാധു - നല്ലവൻ
47. അധീനാത്മ: ഉന്നത മന:ശക്തിയോടുകൂടിയവൻ.
48. വിചക്ഷണ: അതിസമർത്ഥൻ.
49. സമുദ്രം നദികൾക്കെന്ന പോലെ സത്തുക്കൾക്ക് സദാ പ്രാപിക്കപ്പെട്ടവൻ.
50. ആര്യ: ആദ്യൻ .
 51. സർവ്വസമ: സർവ്വതിലും സമഭാവനയുള്ളവൻ.
52. ഏകപ്രിയദർശന: എപ്പോഴും പ്രിയമായ നോട്ടത്തോടുകൂടിയവൻ
53. സർവഗുണോപേത: സമസ്ത സദ്ഗുണങ്ങളോടുകൂടിയവൻ.
54. കൗസല്യാനന്ദ വർദ്ധന: കൗസല്യയുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നവൻ.
55. ഗാംഭീര്യത്തിൽ സമുദ്രം പോലെയുള്ളവൻ
56. ധൈര്യത്തിൽ ഹിമാലയം പോലെയുള്ളവൻ
57. പരാക്രമത്തിൽ വിഷ്ണുവിന് സമാനൻ.
58. സോമവത് പ്രിയദർശന: ചന്ദ്രനെപ്പോലെ പ്രിയമായ രൂപത്തിൽ കാണപ്പെടുന്നവൻ.
59. ക്രോധത്തിൽ പ്രളയകാലാഗ്നിക്കു തുല്യൻ
60. ക്ഷമയിൽ ഭൂമിക്കു തുല്യൻ.
61. കൊടുക്കുന്നതിൽ കുബേരന് സമൻ
62. സത്യം പറയുന്നതിൽ മറ്റൊരു ധർമ്മദേവതെയെപ്പോലെയുള്ളവൻ.
63. പിഴവില്ലാത്ത പരാക്രമങ്ങളോടുകൂടിയവൻ.
64. ഉത്കൃഷ്ട ഗുണങ്ങളോടുകൂടിയവൻ
65. ജനങ്ങളുടെ നന്മകളോട് ഇണങ്ങിയവൻ
66. പ്രിയൻ

   "സുദുർല്ലഭങ്ങൾ താന,ങ്ങുന്നുരച്ച പുരു-
     നന്മകൾ,
     മുനേ, ഞാനോർത്തു ചൊല്ലാം, കേളവ -
     യൊത്തൊരു മർത്ത്യനെ .

     ഇക്ഷ്വാകുവംശസംഭൂതൻ രാമനെന്നു -
     ലകിൽ ശ്രുതൻ
     യതാത്മാവു മഹാവീര്യൻ ധൃതിദ്യുതി-
     യുതൻ വശി.

     ബുദ്ധിമാൻ, വാഗ്മി നീതിജ്ഞൻ ശ്രീമാൻ
     കൂടലർ നാശനൻ
     തോൾ തടിച്ചോൻ കൈ പെരിയോൻ
     കംബുകണ്ഠൻ മഹാഹനു.

     മാർവിരിഞ്ഞോൻ മഹാവില്ലൻ ഗൂഢ-
     ജത്രുവരിന്ദമൻ
     ആജാനബാഹു നൽനെറ്റി, തല, കാൽവെ -
      പ്പു ചേർന്നവൻ.

      ഒത്താളംഗങ്ങളൊത്തുള്ളോൻ സ്നിഗ്ദ്ധ -
      വർണ്ണൻ പ്രതാപവാൻ
      മാർ തടിച്ചോൻ കണ്ണു നീണ്ടോൻ ലഷ്മീ-
      വാൻ ശുഭലക്ഷണൻ.

     നാട്ടാർക്കു നന്മ ചെയ്യുന്നോൻ ധർമ്മജ്ഞൻ
     സത്യസംഗരൻ
     പുകഴ്ന്നവൻ ജ്ഞാനശാലി ശുചി വശ്യൻ
     സമാധിമാൻ.

      പ്രജാപതിസമൻ ശ്രീമാൻ ധാതാവരി -
      വിമർദ്ദനൻ
      ജീവലോകത്തെ രക്ഷിപ്പോൻ ധർമ്മ-
      രക്ഷ നടത്തുവോൻ.

      രക്ഷിപ്പോൻ നിജധർമ്മത്തെ രക്ഷിപ്പോൻ
      സ്വജനത്തെയും
      വേദവേദാംഗസാരജ്ഞൻ ധനുർവ്വേദ-
       വിശാരദൻ.

       സർവ്വശാസ്ത്രാർത്ഥതത്ത്വജ്ഞൻ
       പ്രതിഭാസ്മൃതിസംയുതൻ
       എല്ലാവർക്കും പ്രിയൻ നല്ലാൾ
       കല്യാത്മാവു വിചക്ഷണൻ.

       നിത്യം പുഴകളൊത്താഴിക്കൊത്തു
      സത്തുക്കൾ ചേരുവോൻ
      എല്ലാറ്റിലും സമൻ പൂജ്യനെപ്പോഴും
      പ്രിയദർശനൻ.

      എല്ലാഗ്ഗുണങ്ങളും ചേർന്നോൻ കൗസല്യാ -
      നന്ദവർദ്ധനൻ
      ധൈര്യത്താൽ ഹിമവാൻ പോലെ
     ഗാംഭീര്യാലാഴിപോലവേ .

     വീര്യത്താൽ വിഷ്ണുവെപ്പോലെ തിങ്കൾ -
     പോലിഷ്ട ദർശനൻ
     കാലാഗ്നിതുല്യൻ ക്രോധത്തിൽ ക്ഷമയിൽ -
     ക്ഷമയൊത്തവൻ.

     സത്യത്തിലപരം ധർമ്മം ദാനത്തിൽദ്ധനദോ -
     പമൻ.
     ഇത്ഥം ഗുണങ്ങൾ പൂണ്ടുള്ളാസ്സത്യവിക്രമി -
     രാമനെ ".
    (വാല്മീകി രാമായണം - പദ്യ വിവർത്തനം, ബാലകാണ്ഡം, ഒന്നാം സർഗ്ഗം,ശ്ലോകം 7-19)

ഇങ്ങനെ 66 ഗുണങ്ങളാണ് നാരദൻ വിവരിച്ചത്.

ചോദ്യം :- 4. രാമൻ ഏത് വംശത്തിലാണ് ജനിച്ചത്?

ഉത്തരം: ഇക്ഷ്വാകുവംശത്തിൽ.

ചോദ്യം: 5: ഇക്ഷ്വാകുവംശം എന്നാൽ എന്താണ്?

ഉത്തരം :- ഇക്ഷ്വാകുവിൽ നിന്നും ആരംഭിക്കുന്ന വംശമാണ് ഇക്ഷ്വാകുവംശം.

ചോദ്യം :- 6. - ആരാണ് ഇക്ഷ്വാകു?

ഉത്തരം :- വൈവസ്വതമനുവിന്റെ ഒരു പുത്രൻ.
വൈവസ്വത മനുവിന് 'ശ്രദ്ധ' എന്ന ഭാര്യയിൽ 10 പുത്രന്മാരുണ്ടായി.അതിൽ ആദ്യത്തെ പുത്രനാണ് ഇക്ഷ്വാകു .സൂര്യനിൽ (വിവസ്വാൻ) നിന്നാണ് വൈവസ്വതമനു ജനിക്കുന്നത്. അതിനാൽ ഇക്ഷ്വാകുവംശത്തിന് സൂര്യവംശമെന്നും പറയുന്നു. അതായത് രാമന്റെ വംശത്തിന് സൂര്യവംശമെന്നും പറയുന്നു.

"വിണ്ണോരിൽ മുമ്പനായ് സൂര്യൻ
 വിവസ്വാനെന്ന പേരൊടും;
ഉണ്ടായ് വൈവസ്വതമനു -
ഭൂപൻ സൂര്യന്റെ പുത്രനായ്.
തത്പുത്രനിക്ഷ്വാകു പോഷി-
പ്പിച്ചു  വൈവസ്വതം കുലം."
( ദേവീഭാഗവതം സപ്തമസ്കന്ധം, അദ്ധ്യായം - 2, ശ്ലോകം - 16, 17. )

ചോദ്യം: 7. ഇക്ഷ്വാകുവെന്നാൽ അർത്ഥമെന്ത്?

ഉത്തരം: പ്രജാഹിതം പാലിക്കുന്നവൻ,
ഇച്ഛിക്കപ്പെടുന്ന രൂപത്തോടുകൂടിയവൻ എന്നും അർത്ഥം പറയുന്നു.
കൂടുതൽ വിവരങ്ങൾ തുടർ പാഠഭാഗങ്ങളിൽ പഠിക്കാം.

ചോദ്യം: 8. -  നാരദൻ തുടർന്ന് വാല്മീകിയോട് പറഞ്ഞതെന്താണ്?

ഉത്തരം :- നാരദൻ ശ്രീരാമചരിതം സംക്ഷേപിച്ച് (ചുരുക്കി) വിവരിച്ചു.

ചോദ്യം :- 9. :- നാരദൻ ചുരുക്കി പറഞ്ഞതെന്താണ്?

ഉത്തരം :- പറയാം. തുടർന്ന്  നാരദൻ വാല്മീകിയോട് ഇപ്രകാരം പറഞ്ഞു. എല്ലാ ഗുണങ്ങളോടുകൂടിയവനും ദശരഥന് ആദ്യജാതനും ആയ രാമനെ പ്രജാ ഹിതമനുസരിച്ച്  യുവരാജാവായി അഭിഷേകം ചെയ്യുവാൻ ദശരഥൻ ആഗ്രഹിച്ചു. അഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തി. ഇതുകണ്ടപ്പോൾ ദശരഥ ഭാര്യയായ കൈകേയി താൻ പണ്ട് ദശരഥനിൽ നിന്നും നേടിയവരം അപ്പോൾ നല്കണമെന്നഭ്യർത്ഥിച്ചു.ശ്രീരാമനെ കാട്ടിൽ അയക്കുക , ഭരതനെ രാജാവായി അഭിഷേകം ചെയ്യുക എന്നീ 2വരങ്ങൾ കൈകേയി ആവശ്യപ്പെട്ടു. സത്യവാക്കുകളാലും ധർമ്മപാശത്താലും കെട്ടപ്പെട്ട ദശരഥൻ പ്രിയപുത്രനായ രാമനെ കാട്ടിലേക്കയച്ചു. പിതാവിന്റെ ആജ്ഞ പാലിച്ചുകൊണ്ടും കൈകേയിയുടെ പ്രിയത്തിനും വേണ്ടിവനത്തിലേക്ക് പോയി. സുമിത്രാനന്ദ വർദ്ധനനും വിനയ സമ്പന്നനും രാമന് പ്രിയപ്പെട്ടവനുമായ സഹോദരൻ ലഷ്മണൻ രാമനെ പിന്തുടർന്നു.രാമന്റെ പ്രിയ ഭാര്യ സീതയും അവരെ അനുഗമിച്ചു. കുറേ ദൂരം ജനങ്ങളും ദശരഥനും കൂടെപ്പോയി.പിന്നീട് ഗംഗാതീരത്ത്, ശൃംഗവേര പുരത്തു വച്ചു നിഷാദാധിപതിയും പ്രിയപ്പെട്ടവനുമായ ഗുഹനെ കണ്ടു. ശേഷം തേരാളിയെ തിരിച്ചയച്ച് രാമാദികൾ ഗുഹ -
നോടൊത്ത് ധാരാളം വനങ്ങളും നിറഞ്ഞ പുഴകളും കടന്ന് ചിത്രകൂടത്തിലെത്തി.
ഭരദ്വാജ മഹർഷിയുടെ നിർദ്ദേശമനുസരിച്ച് അവിടെ പർണ്ണശാല നിർമിച്ച് അവർ 3 പേരും അവിടെ വസിച്ചു.ഈ സമയത്ത് പുത്ര ശോകത്താൽ ദശരഥൻ സ്വർഗ്ഗം പൂകി. അപ്പോൾ പ്രമുഖരായ വസിഷ്ഠാദികളായ ദ്വിജർ ഭരതനോട് രാജ്യം ഭരിക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ മഹാബലവനായ ഭരതൻ രാജ്യം ആഗ്രഹിച്ചില്ല. രാമനെ പ്രീതിപ്പെടുത്തി തിരികെ കൊണ്ടുവരുവാൻ ഭരതൻ വനത്തിലേക്ക് പോയി. അവിടെ ചെന്ന് ഭരതൻ രാമനോട് " ധർമ്മജ്ഞനായ അങ്ങു തന്നെ രാജാവാകണം" എന്നപേക്ഷിച്ചു. എന്നാൽ പിതാവിന്റെ വാക്കുപാലിക്കുവാൻ വേണ്ടി രാമൻ രാജ്യം ഇച്ഛിച്ചില്ല.രാമൻ തന്റെ പാദുകങ്ങൾ ഭരതന് കൊടുത്തിട്ട് നിർബന്ധിച്ച് തിരിച്ചയച്ചു. നിരാശനായ ഭരതൻ രാമനെ നമസ്കരിച്ചിട്ട് തിരിച്ചു പോയി.പിന്നീട് രാമന്റെ വരവും പ്രതീക്ഷിച്ചു കൊണ്ട് നന്ദിഗ്രാമത്തിൽ വച്ച് രാജ്യഭരണം നടത്തി.ഭരതൻ പോയപ്പോൾ ഇനിയും ജനങ്ങൾ ഇങ്ങോട്ടേക്കു വരുമെന്നു കരുതി രാമൻ ദണ്ഡകാരണ്യത്തിലേക്കു പോയി.
അവിടെ ചെന്നപ്പോൾ വിരാധനനെന്ന രാക്ഷസനെ നേരിട്ട് വധിച്ചതിനു ശേഷം ശരഭങ്ഗ മഹർഷിയെ കണ്ടു. തുടർന്ന് സുതീഷ്ണൻ, അഗസ്ത്യൻ എന്നീ മഹർഷിമാരെയും സഹോദരനെയും കണ്ടു വന്ദിച്ചു.അഗസ്ത്യനിൽ നിന്നും ഇന്ദ്രൻ നല്കിയ അമ്പ് ,വില്ല്, ഖഡ്ഗം, അമ്പൊടുങ്ങാത്ത ആവനാഴി എന്നിവ രാമൻ സ്വീകരിച്ചു. വനവാസികളായ ഋഷിമാർ വന്ന് അസുരരാക്ഷസരെ വധിക്കണമെന്ന് രാമനോട് ആവശ്യപ്പെട്ടു.രാമൻ രാക്ഷസനിഗ്രഹ പ്രതിജ്ഞ നടത്തി.അവിടെ ജനസ്ഥാനത്ത് വസിച്ചിരുന്ന കാമരൂപിണിയായ ശൂർപ്പണഖയെന്ന രാക്ഷസിയെ വികലാംഗയാക്കി.ശൂർപ്പണഖാവാക്യം കേട്ട് ഖരദൂഷണത്രിശിരസ്സുകളും സർവ രാക്ഷസന്മാരും യുദ്ധത്തിനെത്തുകയും അവരെയെല്ലാം രാമൻ വധിക്കുകയും ചെയ്തു.ബന്ധുക്കളെല്ലാം കൊല്ലപ്പെട്ടതറിഞ്ഞ രാവണൻ ക്രോധം പൂണ്ട് മാരീചനെന്ന രാക്ഷസന്റെ സഹായത്താൽ രാമന്റെ ആശ്രമത്തിലെത്തി രാമലഷ്മണന്മാരെ അവിടെ നിന്നും അകറ്റി രാമപത്നിയെ അപഹരിച്ചു. പോകും വഴി ജടായുവെന്നെ ഗൃധ്രത്തെ വധിച്ചു. കൊല്ലപ്പെട്ട ജടായുവിനെ കണ്ട് മൈഥിലി അപഹരിക്കപ്പെട്ടതറിഞ്ഞ രാമൻ വിലപിച്ചു. ജടായുവിനെ സംസ്കരിച്ചതിനു ശേഷം സീതയെ കാനനത്തിൽ അന്വേഷിച്ചലയുമ്പോൾ കബന്ധനെന്ന വികൃത ഘോര രൂപിയായ രാക്ഷസനെ കണ്ടു. അവനെ വധിച്ച് ശരീരം ദഹിപ്പിച്ചപ്പോൾ അവൻ തന്റെ പഴയ ഗന്ധർവ്വരൂപം സ്വീകരിച്ച് സ്വർഗ്ഗത്തിലേക്കു പോയി. അവന്റെ നിർദ്ദേശമനുസരിച്ച് രാമൻ തപസ്വിനിയായ ശബരിയെ കണ്ടു. പിന്നീട് പമ്പാതീരത്ത് വച്ച് വാനരനായ ഹനുമാനെ കാണുകയും അവരൊരുമിച്ച് സുഗ്രീവനെ കാണുകയും ചെയ്തു. തന്റെ കഥ പൂർണ്ണമായും രാമൻ സുഗ്രീവനെ കേൾപ്പിച്ചപ്പോൾ സുഗ്രീവൻ രാമനുമായി അഗ്നിസാക്ഷികമായി സഖ്യം ചെയ്തു.തുടർന്ന് സുഗ്രീവൻ തന്റെ സഹോദരൻ ബാലിയുമായുണ്ടായ ശത്രുതയുടെ ചരിത്രമുൾപ്പെടെയുള്ള തന്റെ ദു:ഖ കഥ രാമനോട് പറഞ്ഞു. അപ്പോൾ ബാലിയെ വധിക്കാമെന്ന് രാമൻ പ്രതിജ്ഞ ചെയ്തു. എന്നാൽ രാമന്റെ ബലത്തിൽ സംശയാലുവായ സുഗ്രീവന് വിശ്വാസം വരുവാനായി മഹാ പർവ്വതം പോലെ കിടന്നിരുന്ന ദുന്ദുഭിയുടെ ശരീരാവശിഷ്ടം രാമൻ കാലിന്റെ പെരുവിരൽ കൊണ്ട് 10 യോജന ദൂരേക്കെറിഞ്ഞു. ഒരു അമ്പെയ്ത് 7 സാലമരങ്ങളെ പിളർന്നു.അമ്പ് ഗിരിശൃംഗങ്ങളെയും ഭേദിച്ച് രസാതലങ്ങളെയും പിളർന്നതുകൂടി കണ്ടപ്പോൾ സുഗ്രീവന് രാമന്റെ ബലത്തിൽ പൂർണ്ണ വിശ്വാസമായി. സുഗ്രീവൻ രാമനോടു കൂടി കിഷ്കിന്ധയിലെ ഗുഹാ ദ്വാരത്തിലെത്തി.സുഗ്രീവൻ ഉച്ചത്തിൽ ഗർജ്ജിച്ചും കൊണ്ട് ബാലിയെ പോരിനു വിളിച്ചു. സുഗ്രീവന് അതിശക്തനായ ഒരു സഹായിയുണ്ടാകുമെന്നുള്ള താരയുടെ ഉപദേശത്തെ സ്വീകരിക്കാതെ യുദ്ധത്തിനായി പുറത്തു വന്ന ബാലിയെ ഒറ്റ അമ്പു കൊണ്ടു തന്നെ രാമൻ നിഗ്രഹിച്ചു.തുടർന്ന് സുഗ്രീവനെ
രാജാവാക്കി. സുഗ്രീവൻ എല്ലാ വാനരന്മാരെയും സീതാന്വേഷണത്തിന് നിയോഗിച്ചു.ഗൃധ്ര രാജനായ സമ്പാതിയുടെ വാക്കുകൾ കേട്ട് 100 യോജന വിസ്താരമുള്ള ലവണ സമുദ്രംചാടിക്കടന്ന് ലങ്കാപുരിയിലെത്തി. അവിടെ അശോകവനികയിൽ ശ്രീരാമധ്യാനനിമഗ്നയായിരിക്കുന്ന സീതയെ കണ്ട് അടയാള മോതിരം നൽകുകയും വർത്തമാനങ്ങളൊക്കെ അറിയിക്കുകയും ചെയ്തിട്ട് ഉദ്യാനത്തിന്റെ പുറംഗോപുരം തകർക്കുകയും 5 സേനാപതികളെയും 7 മന്ത്രി പുത്രന്മാരേയും രാവണപുത്രനായ അക്ഷ കുമാരനെയും വധിക്കുകയും ചെയ്തു.അനന്തരം ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രത്തിന് കീഴടങ്ങി ബന്ധിക്കപ്പെട്ടു. പിന്നീട് സീത വസിക്കുന്ന സ്ഥലമൊഴികെയുള്ള ലങ്കാപുരിയെ ദഹിപ്പിച്ചു. പിന്നീട് ഹനുമാൻ സമുദ്രംചാടിക്കടന്ന് തിരിച്ചെത്തി രാമനെ പ്രദക്ഷിണം വച്ച് " കണ്ടു സീതയെ " എന്നറിയിച്ചു.തുടർന്ന് രാമൻ സുഗ്രീവാദികളോടൊപ്പം സമുദ്രതീരത്തെത്തുകയും ആദിത്യ തുല്യശരങ്ങളാൽ സമുദ്രത്തെ ക്ഷോഭിപ്പിക്കുകയും ചെയ്തു.ഭീതനായ വരുണൻ പ്രത്യക്ഷനായി സേതുബന്ധനം ചെയ്യാൻ സമ്മതിച്ചു. നളൻചിറ കെട്ടി. അനന്തരം ശ്രീരാമൻ ആ ചിറയുടെ മുകളിലൂടെ ലങ്കാപുരിയിലെത്തുകയും യുദ്ധത്തിൽ രാവണനെ വധിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. സീത അന്യഗ്രഹത്തിൽ കുറച്ച് കാലം വസിച്ചതിനാൽ സീതയെ ജനങ്ങൾ അവിശുദ്ധയെന്ന് പഴിക്കുമെന്ന് ചിന്തിച്ച് ജനക്കൂട്ടത്തിനു മുന്നിൽ വച്ച് രാമൻ സീതയോടു പരുഷ വാക്കുകൾ പറഞ്ഞു. അതു കേൾക്കെ സീത അഗ്നിപ്രവേശം ചെയ്യുകയും യാതൊരു കളങ്കവുമില്ലാത്തവളാണ് സീതയെന്ന് അഗ്നിദേവൻ പറയുകയും സന്തുഷ്ടനായ രാമൻ സീതയെ സ്വീകരിക്കുകയും ചെയ്തു. ത്രിലോകങ്ങളും രാമന്റെ പ്രവൃത്തിയിൽ സന്തുഷ്ടരായി. രാക്ഷസേന്ദ്രനായ വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്യുകയും ദേവന്മാരുടെ വരത്താൽ നിര്യാതരായ വാനരന്മാരെയെല്ലാം ജീവിപ്പിക്കുകയും ചെയ്തു. പിന്നീട് അയോദ്ധ്യയിലേക്ക് പോയി. രാമൻ ഭരദ്വാജ ആശ്രമത്തിലെത്തിയിട്ട് ഹനുമാനെ ഭരത സമീപത്തേക്കയച്ചു.കഥയെല്ലാം വിവരിച്ച് സുഗ്രീവനോടൊപ്പം പുഷ്പകത്തിലേറി നന്ദിഗ്രാമത്തിലേക്കു പോയി. നന്ദിഗ്രാമത്തിലെത്തിയ രാമൻ സഹോദരങ്ങളൊന്നിച്ച് ജടാവല്ക്കലങ്ങളുപേക്ഷിച്ച് സീതാസമേതനായി സിംഹാസനാരോഹണം ചെയ്തു.ശ്രീരാമന്റെ ഭരണത്തിൽ രാജ്യം അഭിവൃദ്ധിയെ പ്രാപിച്ചു. ജനങ്ങൾ സന്തുഷ്ടരും ധാർമ്മികരും അരോഗ- രും ദുർഭിക്ഷ ഭയങ്ങളില്ലാത്തവരും പുത്രമരണ ദു:ഖം ആർക്കുമുണ്ടാകാതെയും സ്ത്രീകൾ വിധവകളാകാതെയും പതിവ്രതകളായിരിക്കും വണ്ണവും അഗ്നി, ജലം, കാറ്റ്, തസ്കരന്മാർ എന്നിവയിൽ നിന്നുള്ള ഭയമുണ്ടാവാതെയും രാമൻ രാജ്യം ഭരിച്ചു. എല്ലായിടത്തും ധനധാന്യസമൃദ്ധിയുണ്ടായി. കൃതയുഗത്തിലേതുപോലെ എല്ലാവരും മുദിതരായി.പിന്നീട് യാഗങ്ങൾ ചെയ്തും അനേകം സ്വർണ്ണ നാണയങ്ങളെയും 10000 കോടി പശുക്കളെയും വിദ്വജ്ജനങ്ങൾക്ക് വിധി പ്രകാരം ദാനം ചെയ്തുകൊണ്ടും 10000 വർഷം രാജ്യം ഭരിച്ചിട്ട് ബ്രഹ്മലോകം പ്രാപിക്കത്തക്കവണ്ണമായി.

      ഈ പാവന ചരിതം പാപങ്ങളെ നശിപ്പിക്കുക മാത്രമല്ല പുണ്യസംവർദ്ധകവും വേദതുല്യവുമാണ്.ഈശ്രീരാമചരിതം പാരായണം ചെയ്യുന്നവർ സർവ്വപാപമുക്തരാകും.ഇതിന്റെ പാരായണം ആയുസ്സിനെ വർദ്ധിപ്പിക്കുവാനും പുത്രപൗത്രാദികളോടൊത്ത് സസുഖം ജീവിക്കുവാനും പരമപദം പ്രാപിപ്പിക്കുവാൻ കൂടിയും ഉതകുന്നതാണ്.ഇത് പാരായണം ചെയ്യുന്ന ബ്രാഹ്മണന് വിജ്ഞാനവും. ക്ഷത്രിയന് രാജ്യലാഭവും, വൈശ്യന് കച്ചവടസമൃദ്ധിയും
ശൂദ്രന് മഹത്വവുമുണ്ടാകും."

ഇത്രയുമാണ് നാരദൻ വാല്മീകിയോടു പറഞ്ഞത്.

വാല്മീകി രാമായണത്തിലെ ഒന്നാം സർഗം ഇവിടെ പൂർണ്ണമാകുന്നു. ഒന്നാം സർഗത്തിലെ 100 ശ്ലോകങ്ങളുടെയും പൂർണ്ണമായ ആശയങ്ങളും ഇവിടെ വിവരിച്ചു.
"""""""”"""""""”""""""""""""""""""""""""""""""""""""""""""""""""""""""""""""""
               വചനാമൃതം
           *****************
" ഈശ്വരൻ തന്നെയാണ് സർവ്വവും. ഈശ്വരൻ സ്വയം ജീവനും ജഗത്തും സർവ്വവുമായിത്തീർന്നിരിക്കുന്നു. പൂർണ്ണജ്ഞാനമുണ്ടാകുമ്പോൾ ഈ ബോധം വരും.മനസ്സ്, ബുദ്ധി, ദേഹം, ചതുർവ്വിംശതി തത്ത്വങ്ങൾ ഇവയെല്ലാമായിരിക്കുന്നത് അദ്ദേഹമാണ്. "
( ശ്രീരാമകൃഷ്ണ വചനാമൃതം - 3 -211)
💐💐💐💐💐💐💐💐💐💐💐💐💐💐💐

രാമായണ പഠന ക്ലാസ്സിന്റെ രണ്ടാം പാഠ്യ ഭാഗം ഇവിടെ അവസാനിക്കുന്നു.
സ്നേഹിതരെ, ഇതൊരു സുദീർഘമായ തപസ്യയാണ്. ഭാരതീയ സംസ്കാരത്തിന്റെ ആഴങ്ങളിലേക്കുള്ള യാത്ര. ശ്രേഷ്ഠമായ സനാതന സംസ്കാരമെന്ന അഗാധവും അനന്തവുമായ സമുദ്രത്തിന്റെ ആഴങ്ങളിലുള്ള അനർഘങ്ങളായ രത്നങ്ങളും പവിഴങ്ങളും തേടിയുള്ള ഒരു യാത്ര .
ഇവിടെ ഓരോ കഥാപാത്രങ്ങളെയും കുറിച്ചുള്ള വിവരണങ്ങൾ അവരെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിവുണ്ടാകുന്നതിനു വേണ്ടിയാണ് ചേർക്കുന്നത്. അത് എല്ലാവർക്കും കൂടുതൽ ഗുണപ്രദമാകുമെന്ന് കരുതുന്നു.

" പഠിക്കണം നാമോരോന്നും
  ബാല്യം തൊട്ടു നിരന്തരം
  പഠിത്തം മതിയാക്കിടാം
  പ്രാണൻ മേനി വിടുന്ന നാൾ "
( ഉള്ളൂർ)

അതെ, അദ്ധ്യയനം തപസ്സാകണം. എങ്കിലേ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകുകളടിച്ച് ഉയരാൻ കഴിയൂ.
എല്ലാവർക്കും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളുമുണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തട്ടെ!
സർവ്വവും ജഗദീശ്വരിയുടെ ചരണാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു.
                   ഓം തത് സത്.
💐💐💐💐💐💐💐💐💐💐💐💐💐💐



ഹരി ഓം                                                                         ഓം ശ്രീ മഹാ ത്രിപുര സുന്ദര്യൈ നമ:    രാമായണം കുടുംബത്തിലെ  എല്ലാ സഹോദരി സഹോദരന്മാർക്കും മാതാപിതാക്കൾക്കും ഗുരു ജനങ്ങൾക്കും വിനീതപ്രണാമം.

'രാമായണ പഠന ക്ലാസ്സിലേക്ക് എല്ലാവർക്കും സ്വാഗതം.

🌸🌸🌸🌸🌸🌸🌸🌸

"ഓം ഭദ്രം കർണേഭി: ശൃണുയാമ ദേവാ ഭദ്രം
പശ്യേമാക്ഷഭിര്യജത്രാ: സ്ഥിരൈരങ്ഗൈസ്തു -
ഷ്ടുവാങ് സസ്തനൂഭിർവ്യശേമഹി ദേവഹിതം യദായു: " ( യജുർവേദം-25-21)

അർത്ഥം :- ഞങ്ങൾ ചെവിയാൽ മംഗളമായതു കേൾക്കുമാറാകണം. കണ്ണാൽ മംഗളമായതു കാണുമാറാകണം. വ്യതിചലിക്കാത്ത അംഗങ്ങളാൽ, ശരീരത്താൽ ഈശ്വരനെ സ്തുതിച്ച് പ്രസാദിപ്പിച്ച് ദേവന്മാർ പ്രാപിച്ച ആ അവസ്ഥയെ ഞങ്ങൾ പ്രാപിക്കട്ടെ.
*************************
'ഓം അസതോ മാ സദ്ഗമയ: തമസോ മാ ജ്യോതിർഗമയ' മൃതോർമാfമൃതം ഗമയേതി ."
(ശതപഥം - 14.3.1.30)

അർത്ഥം :- പരമഗുരുവായ സർവേശ്വരാ! അവിടുന്നു ഞങ്ങളെ ദുർമാർഗങ്ങളിൽ നിന്ന് അകറ്റി സന്മാർഗത്തിലേക്കു നടത്തിയാലും. അവിദ്യയാകുന്ന കൂരിരുട്ടിനെ മാറ്റി വിജ്ഞാനമാകുന്ന പ്രകാശത്തെ കാണിച്ചു തന്നാലും. മൃത്യുവാകുന്ന രോഗത്തിൽ നിന്നു മോചിപ്പിച്ചു മോക്ഷത്തിലുള്ള ആനന്ദരൂപമായ അമൃതത്തെ പ്രാപിപ്പിച്ചാലും. ഏതേതു ദോഷങ്ങളിൽ നിന്നോ ദുർഗുണത്തിൽ നിന്നോ, ഈശ്വരനും താൻ തന്നെയും അകന്ന് നില്ക്കുന്നതായി ചിന്തിച്ച് ഈശ്വര പ്രാർഥന ചെയ്യുന്നുവോ ,അവയിലെ വിധിയും നിഷേധങ്ങളും ആ പ്രാർഥനയെ സഗുണമോ നിർഗുണമോ ആയ പ്രാർഥനയാക്കുന്നു. പ്രാർഥിക്കുന്ന വിഷയത്തിന് അനുസരിച്ച് പ്രവർത്തിക്കുകയും വേണം. അനന്യസാധാരണമായ ബുദ്ധിശക്തി കിട്ടുവാനായി ഈശ്വരനെ പ്രാർഥിക്കുന്നയാൾ അതിനു വേണ്ടി കഴിയുന്നിടത്തോളം പ്രയത്നിക്കുകയും വേണം. കഴിയുന്നത്ര പ്രയത്നിച്ചതിനു ശേഷം മാത്രമേ പ്രാർഥിക്കാവൂ എന്നർത്ഥം.

ഓം ശാന്തി ശാന്തി ശാന്തി:
""""""""""""""""""""""""""""""""""""""
        🍀സുഭാഷിതം🍀


" ശ്വ: സഹസ്രാദദ്യ കാകിനീ ശ്രേയസി."

നാളെ ആയിരം ലഭിക്കുന്നതിനെക്കാൾ ഇന്ന് ലഭിക്കുന്ന കാൽപ്പണമാണ് ശ്രേയസ്കരം. കിട്ടാത്ത അധികത്തെക്കാൾ കിട്ടുന്ന അല്പമാണ് കൂടുതൽ ഉപകാരപ്രദം. ഇപ്പോഴുള്ളത് സ്വായത്തമാണ്. നാളത്തേതിനെപ്പറ്റി നമുക്ക് ഉറപ്പിച്ചു പറയാനാവില്ല. സ്വാധീനമായത് അല്പമാണെങ്കിലും അത് മഹത്തരമാണ്.

നാളെ ചെയ്യേണ്ടത് ഇന്നു ചെയ്യണം. വൈകിട്ടു ചെയ്യേണ്ടത് രാവിലെ ചെയ്യണം. നമ്മൾ ചെയ്യേണ്ടവ ചെയ്തോ ഇല്ലയോ എന്ന് മരണം കാത്തിരിക്കുകയില്ല.
       
          💐പാഠം. - 3💐

             രണ്ടാം സർഗം
            ***************

ചോദ്യം :- 1. - രണ്ടാം സർഗത്തിൽ പ്രതിപാദിക്കുന്നതെന്ത്?

ഉത്തരം :- ഈ അധ്യായം വാല്മീകി രാമകഥ രചിക്കുന്നതിനിടയാക്കിയ സന്ദർഭവും തുടർന്ന് ബ്രഹ്മദേവന്റെ ആഗമനവും രാമകഥാരചനയ്ക്ക് ബ്രഹ്മാവിന്റെ നിർദ്ദേശവും അനുഗ്രഹവുമാണ് അടങ്ങിയിട്ടുള്ളത്.

ചോദ്യം: 2. - നാരദനിൽ നിന്നും രാമകഥ സംക്ഷേപിച്ചു കേട്ട വാല്മീകി പിന്നീടെന്തു ചെയ്തു?

ഉത്തരം :- തുടർന്ന് വാഗ്മിയും ധർമ്മാത്മാവുമായ വാല്മീകി ശിഷ്യന്മാരോടൊപ്പം നാരദമഹർഷിയെ യഥാവിധി പൂജിച്ചു.

ചോദ്യം: 3. - നാരദൻ പിന്നീടെന്താണ് ചെയ്തത്?

ഉത്തരം :- യഥാവിധി പൂജിതനായ നാരദൻ പിന്നീട് ദേവലോകത്തേക്കു പോയി.

ചോദ്യം :- 4. - നാരദൻ പോയതിനു ശേഷം വാല്മീകി എന്തു ചെയ്തു?

ഉത്തരം :- തന്റെ ശിഷ്യനുമൊത്ത് സ്നാനത്തിനു പോയി.

ചോദ്യം :- 5 - എവിടെയാണ് സ്നാനത്തിനായി പോയത്?

ഉത്തരം:- തമസാനദിയിൽ

ചോദ്യം :- 6. -വാല്മീകിയുടെ കൂടെയുണ്ടായിരുന്ന ശിഷ്യനാരാണ്?

ഉത്തരം :- ഭരദ്വാജൻ.

ചോദ്യം: 7-ഭരദ്വാജൻ എന്നാലെന്താണ് അർത്ഥം?

ഉത്തരം :- "ദ്വാഭ്യാം ജായതേ ഇതി - ദ്വിജന്മാവ് രണ്ട് പേരിൽ ഗർഭം ധരിച്ച് പ്രസവിച്ച - ബ്രഹസ്പതി പുത്രൻ.
(ശബ്ദകല്പദ്രുമം-വർഗീയവ്യഞ്ജനഖണ്ഡം.)

ഭരദ്വാജൻ വാല്മീകിയുടെ ശിഷ്യനായി വളരെക്കാലം വാല്മീകിയുടെ ആശ്രമത്തിൽ
കഴിഞ്ഞിരുന്നു

" സുഗമമായി ഭാരം വഹിക്കുന്നവനായ - വ്യാജം കൂടാതെ പോഷിപ്പിക്കുന്നവനാകയാൽ - ഞാൻ ഭരദ്വാജൻ എന്ന് പ്രസിദ്ധനായി.
(മഹാഭാരതം അനുശാസനപർവ്വം)

വാജം അഥവാ അന്നം നൽകി അതിഥികളെ പോഷിപ്പിക്കുന്നവൻ എന്ന് സാമാന്യാർത്ഥം.

ഭരദ്വാജൻ എന്ന പേരിന്റെ ഉൽപ്പത്തിക്കടിസ്ഥാനമായി ഭാഗവതം 20-ാം അദ്ധ്യായത്തിൽ ഒരു കഥ കാണുന്നു.

"ഒരിക്കൽ ബൃഹസ്പതി ജ്യേഷ്ഠനായ
ഉതത്ഥ്യന്റെ ഗർഭിണിയായ ഭാര്യയിൽ സംയോഗത്തിനായി ശ്രമിച്ചു.രണ്ടാമതൊരു ഗർഭത്തിനിരിക്കാൻ സ്ഥലമില്ലാത്തതുകൊണ്ട്, ഗർഭസ്ഥനായ ശിശു ബൃഹസ്പതിയെ തടഞ്ഞപ്പോൾ "നീ അന്ധനായി ഭവിക്കുക " എന്ന് ഗർഭസ്ഥ ശിശുവിനെ ശപിച്ചു കൊണ്ട് വീര്യത്തെ ആധാനം ചെയ്തു. അപ്പോൾ ഗർഭസ്ഥ ശിശു ആ വീര്യത്തെ പുറത്തേയ്ക്കു ചവിട്ടിത്തള്ളി.നിലത്തു പതിച്ച ആ ബൃഹസ്പതി വീര്യം ഉടനെ തന്നെ ഒരു കുമാരനായി മാറി. ഈ ശിശുവാണ് ഭരദ്വാജൻ.
വിവരമറിഞ്ഞ് ഭർത്താവ് തന്നെയുപേക്ഷിക്കുമെന്നുള്ള ഭയത്താൽ ഉതത്ഥ്യന്റ ഭാര്യയായ മമതാ ബൃഹസ്പതിയുടെ കുഞ്ഞിനെ ഉപേക്ഷിക്കുവാൻ തുടങ്ങി .അപ്പോൾ മമതയോട് ദേവന്മാർ പറഞ്ഞു.
"പുത്രനെയുപേക്ഷിക്കുന്നത് ഹിംസയ്ക്കു തു
ല്യമാണെന്നറിയാത്ത മൂഢേ! നിങ്ങൾ 2 പേരിൽ നിന്നു ജനിച്ച ഇവനെ നീ ഭരിക്കുക." എന്നാൽ ഇത് കേൾക്കാതെ ഉപേക്ഷിച്ച് പോകുവാൻ തുടങ്ങിയപ്പോൾ ദേവന്മാർ ബൃഹസ്പതിയോട് " ബൃഹസ്പതേ! നിങ്ങൾ 2 പേരിൽ നിന്നു ജനിച്ച ഇവനെ ഭരിച്ചാലും " എന്ന് പറഞ്ഞു. എന്നാൽ അദ്ദേഹവും അത് അംഗീകരിച്ചില്ല.അവർ 2 പേരും ശിശുവിനെ ഭരിക്കാതെ ഉപേക്ഷിച്ചു പോയി. ഇതു കാരണം ഈ ശിശുവിന് ഭരദ്വാജനെന്ന് പേരു വന്നു.

"ഗീഷ്പതി സോദരനാമുതത്ഥ്യൻ തന്റെ
ഗർഭിണീകാന്തതൻസംഗത്തിനേകദാ
ചെന്നാ, നുടൻ ഗർഭകൻസുതൻ പാടില്ല -
തെന്നു തടുത്താൻ, ബൃഹസ്പതി രുഷ്ടനായ്
നീയന്ധനാമെന്നരുളി നിജവീര്യ-
മായവളിൽ പകർന്നീടവേയശിശു
കാലാൽ തൊഴിച്ചു വെളിക്കു തള്ളിയതു -
ബാലരൂപത്തിൽ ഭരദ്വാജനായതാം.
ഭർത്തൃ കോപം ഭയപ്പെട്ടാ, മമതയി-
പ്പുത്രനെ തള്ളാനുറച്ചിതു പാർത്തുടൻ
നാകികൾ തന്നാമധേയമുൾക്കൊള്ളുമീ-
ശ്ലോകമവൾ കേൾക്കുമാറു പാടീടിനാർ
മൂഢേ! ഭരിക്ക നീ നിങ്ങളിരുവരും
കൂടിജ്ജനിപ്പിച്ചൊരീബ്ഭരദ്വാജനെ
മുന്നേ സുതനെബ്ഭരിക്കാതവളോടു
ചൊന്നാതനുസരിച്ചീടായ്കമൂലമായ്
വിണ്ണോ 'രിമം ഭരദ്വാജം ബൃഹസ്പതേ! "
എന്നു ബൃഹസ്പതിയോടു ചൊല്ലീടിനാർ,
പിന്നെ ഗുരുവും മമതയുമീമൊഴി -
യന്യോന്യമാവർത്തനം ചെയ്തു പോയിതു
എന്നതു മൂലം ഭരദ്വാജ നാമവും
ചേർന്നിതവനെന്നറിയുക മന്നവാ!"
( ഭാഗവതം -9 -20-36,37,38)

ഇദ്ദേഹം പല യുഗങ്ങൾ ജീവിച്ചതായി പുരാണങ്ങളിൽ കാണുന്നു.വനവാസത്തിനു പുറപ്പെട്ട രാമലഷ്മണന്മാരും സീതയും ആദ്യമായി സന്ദർശിക്കുന്ന ആശ്രമം ഭരദ്വാജന്റേതാണ്.

ചോദ്യം: 8 - തമസാനദിയുടെ തീരത്തെത്തിയ വാല്മീകി ശിഷ്യനോടെന്താണ് പറഞ്ഞത്?

ഉത്തരം :- "ഭരദ്വാജാ കേൾക്കുക, നല്ലവനായ മനുഷ്യന്റെ മനസ്സുപോലെ രമണീയമാണ് പ്രസന്നമായിരിക്കുന്ന ഈ ജലം. കലശം തീർത്തു വയ്ക്കുക. വല്ക്കലം തരിക.ഞാൻ ഉത്തമമായ തമസാതീർത്ഥത്തിൽ മുങ്ങിക്കുളിക്കാം."എന്നാണ് പറഞ്ഞത്.

ചോദ്യം: 9 -ശിഷ്യനിൽ നിന്നും വല്ക്കലം വാങ്ങിയ വാല്മീകി പിന്നീടെന്തു ചെയ്തു?

ഉത്തരം :- വാല്മീകി വിശാലമായ ആ വനത്തെ നോക്കിക്കണ്ടു. അപ്പോളവിടെ സഞ്ചരിച്ചുകൊണ്ടിരുന്നതും ഇണപിരിയാത്തതും കളകൂജിതത്തോടു കൂടിയതും ആയ ക്രൗഞ്ചപ്പക്ഷികളുടെ ഇണയെ കണ്ടു.

ചോദ്യം :- 10. അപ്പോൾ അവിടെ വാല്മീകി ഒരു അനിഷ്ട സംഭവം കാണാനിടയായി.എന്താണത്?

ഉത്തരം :- അപ്പോൾ വാല്മീകി നോക്കി നിൽക്കേ പാപം ചെയ്യാനുറച്ചവനും ദുഷ്ട സ്വഭാവിയുമായ ഒരു വേടൻ ആ ഇണയിലൊന്നിനെ, ആൺപക്ഷിയെ കൊന്നു.

ചോദ്യം: 11- ഇതു കണ്ട് പെൺകിളി എന്തു ചെയ്തു?

ഉത്തരം :- പെൺകിളി ചോര പുരണ്ട് ഭൂമിയിൽക്കിടന്നു പിടഞ്ഞു ചാവുന്ന ആൺകിളിയെ നോക്കി ദയനീയമായി കരഞ്ഞു.

ചോദ്യം :-12-ഈ രംഗം കണ്ട വാല്മീകി എന്താണ് ചെയ്തത്?

ഉത്തരം :- ഇതു കണ്ടപ്പോൾ ഋഷിയുടെ കാരുണ്യം നിറഞ്ഞൊഴുകി.പക്ഷിയുടെ രോദനം കേട്ട് ഇത് അധർമ്മമെന്ന ചിന്തയാൽ വാല്മീകി അരുളി.

ചോദ്യം :- 13 -വാല്മീകി എന്താണ് അരുളിയത്?

ഉത്തരം :- "ഹേ വേട! ഈ ക്രൗഞ്ചമിഥുനങ്ങളിൽ കാമമോഹിതമായ ഒന്നിനെ നീ വധിച്ചുവല്ലോ;
അതിനാൽ നീ ഏറിയ കാലം ജീവനോടെയിരിക്കുക എന്ന അവസ്ഥയെ പ്രാപിക്കില്ല."

"മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ:ശാശ്വതീ: സമാ:
യത് ക്രൗഞ്ചമിഥുനാദേകേമവധീ: കാമമോഹിതം "

"മാനിഷാദ, ഭവാൻ നേടുകേറെനാൾ നിലനില്പിനെ
കൊന്നല്ലോ ക്രൗഞ്ചയുഗ്മത്തിൽ കാമപ്പിച്ചാളു - മാണിനെ "
(വാ.ബാ.കാ.-സർഗം -2,ശ്ലോകം - 15. )

ചോദ്യം :- 14-ഈ ശ്ലോകത്തിന് 2 അർത്ഥങ്ങളുണ്ട്. ഏതൊക്കെയാണ്?

ഉത്തരം :- ശാപസ്വരൂപവും അനുഗ്രഹസ്വരൂപവും.

ചോദ്യം :- 15-ശാപസ്വരൂപമായ അർത്ഥം വിവരിച്ചു. എന്താണ് അനുഗ്രഹസ്വരൂപമായ അർത്ഥം?

ഉത്തരം :- 'ക്രൌഞ്ചമിഥുനത്തിൽനിന്നു കാമ മോഹിതമായ ഒന്നിനെ കൊന്നു ലോകത്തെ രക്ഷിച്ചതുകൊണ്ട്, അല്ലയോ ലഷ്മീ വല്ലഭനായ ശ്രീരാമചന്ദ്രാ, അവിടുന്ന് എന്നും ജീവിച്ചിരിക്കട്ടെ! ' - ഇതാണ് അനുഗ്രഹസ്വരൂപമായ അർത്ഥം.

ചോദ്യം:- 16-ആദ്യത്തേതിലെ ക്രൗഞ്ചമിഥുനത്തിന് എന്താണ് അർത്ഥം?

ഉത്തരം :- ക്രൗഞ്ചപ്പക്ഷികളുടെ യുഗ്മം.

ചോദ്യം :- 17 - അനുഗ്രഹസ്വരൂപാർത്ഥത്തിലെ ക്രൗഞ്ചമിഥുനത്തിന് അർത്ഥമെന്താണ്?

ഉത്തരം :- മണ്ഡോദരീ രാവണന്മാരാകുന്ന രാക്ഷസ ദമ്പതികൾ എന്നർത്ഥം.
കാമ മോഹിതനായ രാവണനെ കൊന്നു ലോകത്തെ രക്ഷിച്ചുവെന്നർത്ഥം.
ഈയൊരു ശ്ലോകത്തിൽത്തന്നെ രാമായണ സാരം ഒതുങ്ങിയിരിക്കുന്നു.

വാല്മീകി അറിയാതെ ഒരു ദിവ്യശക്തിയാൽ പ്രചോദിതനായി ആ നിഷാദനെ ശപിക്കുന്ന രൂപത്തിലുള്ള ഒരു വാക്ക് അദ്ദേഹത്തിന്റെ നാവിൽക്കൂടെ പുറത്ത് വന്നു. അതാണ് ഈ ശ്ലോക രൂപം. അതു വരെയില്ലാത്തതും അപ്പോൾ പുതുതായി ആരംഭിച്ചതുമാണ് ശ്ലോക ഘടന. ഒരു ശ്ലോകത്തിന്റെ രൂപമെന്നത് അക്ഷര സമൂഹത്തെ വൃത്തനിബന്ധനയിലൊതുക്കി ആശയത്തെ വെളിപ്പെടുത്തലാണ്.ഈ സമ്പ്രദായം ലോകത്തിൽ ആദ്യമായി പ്രകടമായത് വാല്മീകിയിലൂടെയാണെന്ന് പറയപ്പെടുന്നു.
ഈ ശ്ലോകമാണ് രാമായണ കഥയുടെ ബീജം.ഇവിടെ നിന്നും രാമകഥ ആരംഭിക്കുകയാണ്.

ചോദ്യം: 18- ഇങ്ങനെ ഉച്ചരിച്ചതിനു ശേഷം വാല്മീകിയെന്താണ് ചിന്തിച്ചത്?

ഉത്തരം :- "ഈ പക്ഷി കാരണമായി ശോകത്താൽ പീഡിക്കപ്പെട്ട എന്നാൽ പറയപ്പെട്ടതെന്താണിത്?"

ചോദ്യം :- 19- ഇങ്ങനെ ചിന്തിച്ച് അദ്ദേഹം ശിഷ്യനോട് പറഞ്ഞതെന്താണ്?

ഉത്തരം :- "സമാക്ഷരമായ പാദബന്ധത്തോടു കൂടിയതും തന്ത്രീലയ സമന്വിതവും ( തന്ത്രി വാദ്യത്തിന്റെ ലയത്തോടൊപ്പം പാടാവുന്നതായഗാനത്തിന്റെ താളത്തോടു കൂടിയത് ) ആയി ശോകാർത്തനായി ഞാൻ ഉച്ചരിച്ച വാക്യം ശ്ലോകമായി ഭവിക്കട്ടെ.മറിച്ച് ആകാതിരിക്കട്ടെ."

"പാദബദ്ധോfക്ഷരസമസ്തന്ത്രീലയ സമന്വിത:
ശോകാർതസ്യ പ്രവൃത്തോ മേ ശ്ലോകോ ഭവതു
നാന്യഥാ "

'സമാക്ഷരം പാദബദ്ധം തന്ത്രീലയസമന്വിതം
ശ്ലോകമത്രേ, മറിച്ചാകാ, ശോകാവേശേന തോന്നിമേ'
(വാ.രാ.ബാ.സർഗം -2,ശ്ലോ- 18. )

ചോദ്യം :- 20-ശിഷ്യനായ ഭരദ്വാജനോടിപ്രകാരം പറഞ്ഞ ശേഷം വാല്മീകി എന്തു ചെയ്തു?

ഉത്തരം :- തമസാനദിയിൽ സ്നാനം ചെയ്തു സന്ധ്യാവന്ദനം നടത്തി.തുടർന്ന് താൻ കണ്ട ആ വിഷയത്തെക്കുറിച്ചു തന്നെ ചിന്തിച്ചു കൊണ്ട് ആശ്രമത്തിലേക്ക് പോയി.

ചോദ്യം: 21. - അപ്പോൾ ശിഷ്യനായ ഭരദ്വാജൻ എന്ത് ചെയ്തു?

ഉത്തരം :-കുടം നിറയെ ജലമെടുത്തും കൊണ്ട് വാല്മീകിയുടെ പിന്നാലെ പോയി.

ചോദ്യം :-22-ആശ്രമത്തിലെത്തിയ വാല്മീകി എന്താണ് ചെയ്തത്.?

ഉത്തരം :- വാല്മീകി ഉപവിഷ്ടനായി ആലോചനയിൽ മുഴുകി അന്യങ്ങളായ പുരാണ പാരായണങ്ങളെ ചെയ്തു.

ചോദ്യം: 23-ഈ സമയത്ത് വാല്മീകിയുടെ സമീപം വന്നതാര്?

ഉത്തരം :- ബ്രഹ്മദേവൻ

ചോദ്യം :-24- ബ്രഹ്മാവിനെ കണ്ട വാല്മീകി എന്ത് ചെയ്തു?

ഉത്തരം :- വാല്മീകി എഴുന്നേറ്റ് ബ്രഹ്മാവിനെ തൊഴുത് പാദ്യം, അർഘ്യം, ആസനം,വന്ദനം എന്നിവയാൽ പൂജിച്ചു നമസ്ക്കരിച്ച് സൽക്കരിച്ചു.

ചോദ്യം :-25- ബ്രഹ്മാവ് പീഠത്തിലിരുന്ന ശേഷം എന്താണ് ചെയ്തത്?

ഉത്തരം :- വാല്മീകിക്ക് ഇരിക്കാൻ അനുമതി കൊടുക്കുകയും അപ്പോൾ വാല്മീകി ബ്രഹ്മദേവന് അഭിമുഖമായി ഇരിക്കുകയും ചെയ്തു.

ചോദ്യം :-26. തുടർന്ന് വാല്മീകി ചിന്തിച്ചതെന്താണ്?

ഉത്തരം :- "പാപാത്മാ- വായ അവൻ വൈരഗ്രഹണ ബുദ്ധിയാൽ അത്രയും മനോഹരമായ ശബ്ദമുള്ള ക്രൗഞ്ചത്തെ അകാരണമായി വധിച്ചല്ലോ". വാല്മീകി വീണ്ടും ആ ശ്ലോകത്തെക്കുറിച്ചു ചിന്തിച്ചു.

ചോദ്യം :-27-വാല്മീകി ഇപ്രകാരം ചിന്തിച്ചപ്പോൾ ബ്രഹ്മാവ് പറഞ്ഞതെന്താണ്?

ഉത്തരം :- "അങ്ങയാൽ നിർമ്മിക്കപ്പെട്ടത് ശ്ലോകം തന്നെയാണ്.ഇതിൽ യാതൊരു ചിന്തയും വേണ്ട.
ഇതെല്ലാം എന്റെ നിശ്ചയം തന്നെയാണ്.അങ്ങ് നാരദനിൽ നിന്നും കേൾക്കപ്പെട്ട ശ്രീരാമചരിതം എപ്രകാരമാണോ, അതു പ്രകാരം തന്നെ വിസ്തരിച്ചു രചിച്ചാലും. രാക്ഷസരുടെയും ലഷ്മണ സഹിതനും ധീമാനുമായ ആ ശ്രീരാമന്റെയും വൈദേഹിയുടെയും രഹസ്യവും പരസ്യവുമായ യാതൊരു വൃത്താന്തമുണ്ടോ അവയെല്ലാം അറിയാത്തതാണെങ്കിലും അങ്ങേയ്ക്ക് മുഴുവൻ അറിയാൻ കഴിയും.
ഈ കാര്യത്തിൽ അങ്ങയുടെ ഒരു വാക്ക് പോലും അസത്യമായി ഭവിക്കില്ല. ഈ ലോകത്തിൽ പർവ്വതങ്ങളും നദികളും എത്ര കാലം നിലനിൽക്കുമോ അത്രയും കാലം ഈ രാമകഥയും നിലനിൽക്കും.
ഇത്രയും പറഞ്ഞ് ബ്രഹ്മാവ് അപ്രത്യക്ഷനായി.

ചോദ്യം :-28- ബ്രഹ്മാവ് പോയതിനു ശേഷം വാല്മീകിയും ശിഷ്യരും എന്ത് ചെയ്തു?

ഉത്തരം :- അവർ വളരെ സന്തോഷത്തോടെ ഈ ശ്ലോകത്തെ വീണ്ടും വീണ്ടും പാടിക്കൊണ്ടിരുന്നു.
തുടർന്ന് വാല്മീകി ഉത്തമങ്ങളായ വൃത്തങ്ങളും അർത്ഥങ്ങളും പദങ്ങളും നിറഞ്ഞവയും മനോഹരങ്ങളും ഒത്ത അക്ഷരസംഖ്യകളോടു കൂടിയതുമായ അനേകം ശ്ലോകങ്ങളാൽ രാമായണ കഥ വിരചിച്ചു.

ഇപ്രകാരം വാല്മീകി രാമായണം രണ്ടാം സർഗം പൂർണ്ണമായും ഇവിടെ വിശദീകരിച്ചു.

ജഗദീശ്വരി എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നല്കട്ടെയെന്ന് പ്രാർത്ഥിച്ചു കൊണ്ട് വിനയപൂർവം നിർത്തട്ടെ!
           
                   ഓം തത് സത്

💦💦🌏🌏🌏🌏💦💦







                                         
                        

Comments

  1. നല്ല അറിവുകൾ പകർന്നു നൽകി അങ്ങയ്ക്ക് അഭിനന്ദനങ്ങൾ

    ReplyDelete
  2. നല്ല അറിവ് പകർന്നു നൽകിയ അങ്ങയ്ക്ക് അഭിനന്ദനങ്ങൾ

    ReplyDelete

Post a Comment

Popular posts from this blog

പരദേവതാ സങ്കല്പം

കൗളം - ഒന്നാം ഭാഗം