അറിവ്

ഹരി ഓം
            ഓം ശ്രീ
 മഹാത്രിപുരസുന്ദര്യൈ           
                 നമ:
എല്ലാ സഹോദരീ സഹോദരന്മാർക്കും ആത്മപ്രണാമം.
"""""""""""""""""""""""""""”"""'"""""'""''''''

                      ഓം
"സാ വിദ്യാ പരമാ മുക്തേർ ഹേതുഭൂതാ സനാതനീ
സംസാരബന്ധ ഹേതുശ്ച സൈവ
സർവ്വേശ്വരേശ്വരീ "

അർത്ഥം: സനാതനിയും സർവ്വേശ്വരിയുമായ ആ ദേവി തന്നെയാണ് മോഹാധിഷ്ഠിതമായ സംസാര ബന്ധത്തിനും ആത്മജ്ഞാനത്താലുള്ള മുക്തിക്കും കാരണം.

         
           ഒരിക്കൽ കുറെയാളുകൾ ഒരു വഞ്ചിയിൽ ഗംഗാനദി കടക്കുകയായിരുന്നു. അവരിലൊരാൾ ഒരു പണ്ഡിതൻ. തന്റെ പാണ്ഡിത്യം എല്ലാവരേയും അറിയിക്കാൻ അയാൾ പ്രസംഗിച്ചുകൊണ്ടിരുന്നു.' ഞാൻ അനേകം ശാസ്ത്രങ്ങൾ അഭ്യസിച്ചിട്ടുണ്ട്. വേദം, വേദാന്തം, ഷഡ്ദർശനങ്ങൾ " എന്നിട്ടൊരു യാത്രക്കാരനോട് ചോദിച്ചു. "താങ്കൾ വേദാന്തം പഠിച്ചിട്ടുണ്ടോ?"
"ഇല്ലല്ലോ" എന്നയാൾ ." സാംഖ്യവും പതഞ്ജലവും." "ഇല്ല "
ശാസ്ത്രികൾ " ദർശനങ്ങളും പഠിച്ചിട്ടില്ലേ?"
"ഒന്നുമില്ല." ശാസ്ത്രികൾ പറഞ്ഞു.
"എങ്കിൽ നിങ്ങളുടെ പകുതി ജീവിതം നഷ്ടമായി. " ഇത്രയും പറഞ്ഞ് വലിയ ഗർവ്വത്തോടെ പണ്ഡിതൻ പ്രസംഗിച്ചുകൊണ്ടിരുന്നു. സുഹൃത്ത് ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും ഒരു ഭയങ്കരമായ കൊടുങ്കാറ്റ് വന്നു. വഞ്ചി മുങ്ങാൻ തുടങ്ങി.ആ യാത്രക്കാരൻ ശാസ്ത്രികളോട് ചോദിച്ചു. " ശാസ്ത്രികളെ, താങ്കൾക്ക് നീന്താൻ അറിയുമോ?" ഇല്ലെന്ന് ശാസ്ത്രി .അപ്പോൾ ആ സുഹൃത്ത് പറഞ്ഞു. "എനിക്ക് വേദവും സാംഖ്യവും പതഞ്ജലവും ഒന്നുമറിയില്ല. പക്ഷേ നീന്താൻ അറിയാം.നീന്താൻ അറിയാത്തതിനാൽ താങ്കളുടെ മുഴുവൻ ജീവിതവും നഷ്ടമായി. " ഇത്രയും പറഞ്ഞ് അയാൾ നദിയിലേക്ക് ചാടി നീന്തി രക്ഷപെട്ടു. ശാസ്ത്രിയാകട്ടെ വഞ്ചിയോടൊപ്പം ഗംഗാനദിയിൽ മുങ്ങിത്താണു.
     ഈ പ്രപഞ്ചത്തിൽ അനേകവിധ അറിവുകളുണ്ട്. നിമിഷം തോറും അനേകം പുതിയ അറിവുകൾ നാം നേടിക്കൊണ്ടിരിക്കുന്നു. അനേകം ശാസ്ത്രങ്ങൾ നാം പഠിച്ചു കൊണ്ടിരിക്കുന്നു.
പക്ഷെ നാനാവിധ ശാസ്ത്രങ്ങൾ അറിഞ്ഞിട്ടെന്തു കാര്യം? ഈ സംസാരസാഗരം കടക്കുവാനുള്ള വഴിയറിയുകയാണാവശ്യം. അതിന് മഹാ മായയുടെ പാദങ്ങളെ ശരണം പ്രാപിക്കുക മാത്രമേ വഴിയുള്ളൂ.
     ആരാണോ ഈ ലോകജീവിതത്തിലേക്ക് നമ്മെബന്ധിച്ചത് അവൾക്ക് മാത്രമേ, സച്ചിദാനന്ദ സ്വരൂപിണിയും നിത്യ ലീലാമയിയുമായ ആ പരമേശ്വരിക്ക് മാത്രമേ ആ ബന്ധനത്തിൽ നിന്നും നമ്മെ മോചിപ്പിക്കാൻ കഴിയൂ.
ഈ സംസാര ബന്ധനത്തിന് കാരണം കർമ ബന്ധങ്ങളാണ്. നാം ഇന്നനുഭവിക്കുന്നതെല്ലാം നമ്മുടെ തന്നെ കർമ്മങ്ങളുടെ അനിവാര്യ ഫലമാണ്.ഈ കർമ്മഫലം അനുഭവിച്ച് തീരുന്നതുവരെ ജീവൻ ആ കർമ്മ പാശത്താൽ ബന്ധിതനായിത്തന്നെയിരിക്കും. എന്നാൽ ദേവിയുടെ കാരുണ്യമുണ്ടായാൽ കർമ്മബന്ധങ്ങൾ നശിക്കും. നമ്മെ ബന്ധിച്ചിരിക്കുന്ന കർമ്മ പാശം പൊട്ടിവീഴും-
അങ്ങനെ ഈ സംസാര ബന്ധത്തിൽ നിന്നും മോചിതരാകും. പരമയും സർവ്വേശ്വരിയുമായിരിക്കുന്ന ആ ദേവിക്ക് മാത്രമേ അതിന് കഴിയുകയുള്ളൂ.

  'ശക്തി മഹിമ്ന 'സ്തോത്രത്തിൽ ദുർവാസാവു മഹർഷി വ്യക്തമാക്കുന്നു.

"ഗേഹം നാകതി ഗർവിത: പ്രണതതി
         സ്ത്രീ സംഗമോ മോക്ഷതി
ദ്വേഷീ മിത്രതി പാതകം സുകൃതതി
      ഷ്മാവല്ലഭോ ദാസതി
മൃത്യുർവൈദ്യതി ദൂഷണം സുഗുണതി
       ത്വത്പാദസംസേവനാത്
ത്വാം വന്ദേ ഭവഭീതിഭഞ്ജനകരീം
    ഗൗരീം ഗിരീശ പ്രിയാം."

(അല്ലയോ അംബേ, ഗിരീശ പ്രിയയും ഭവഭീതിയെ ഭഞ്ജിക്കുന്നവളുമായ ഗൗരീ, നിന്തിരുവടിയെ ഞാൻ നമസ്കരിക്കുന്നു. അവിടുത്തെ പാദസേവനത്താൽ വീട് സ്വർഗ്ഗം പോലെ ആയിത്തീരുന്നു .ഗർവത്തോടെ നിന്ദിക്കുന്നവർ പ്രണതരായിത്തീരുന്നു. സ്ത്രീ സംഗമം മോക്ഷം പോലെ ആകുന്നു. ദ്വേഷികൾ മിത്രങ്ങളാകുന്നു.പാതകം സുകൃതം പോലെയായി മാറുന്നു. രാജാവ് ദാസനായിത്തീരുന്നു. മൃത്യു വൈദ്യം ചെയ്യുന്നവനാകുന്നു.ദോഷങ്ങൾ ഗുണങ്ങളായി മാറുന്നു.)

അതിനാൽ ആ മഹാമായയെ ശരണം പ്രാപിക്കുക, അതുവഴി ജീവിതമാകുന്ന മഹാ ർണ്ണവം നമുക്ക് അനായാസം നീന്തിക്കടക്കാൻ കഴിയും.
ശ്രീരാമകൃഷ്ണ പരമഹംസർ പറയുന്നത് നോക്കൂ;
" ഈശ്വരനെ സാക്ഷാത്കരിച്ചതിന് ശേഷം ലോക ജീവിതം നയിക്കാം. വെണ്ണയാക്കിയിട്ട് വെള്ളത്തിലിടും പോലെ.ജനകൻ ബ്രഹ്മജ്ഞാനം നേടിയ ശേഷം സംസാരത്തിൽ വസിച്ചു.

എല്ലാവർക്കും എല്ലാ വിധ നന്മകളും മംഗളങ്ങളും നേരുന്നതിനോടൊപ്പം എന്റെ വാക്കുകളെ എന്റെ പരദേവതമാരുടെയും ഗുരുസ്ഥാനീയരും പിതൃതുല്യരുമായവരുടെയും സർവ്വോപരി എപ്പോഴും അദൃശ്യസാന്നിദ്ധ്യവുമായി എനിക്കനുഭവപ്പെടുന്നതും എന്റെ ഉപാസ്യ ദേവതയുമായ ശ്രീ ലളിതാമഹാ ത്രിപുര സുന്ദരിയുടെയും ചരണാരവിന്ദങ്ങളിൽ അക്ഷര കുസുമങ്ങളായ് സമർപ്പിച്ചു കൊള്ളുന്നു.

സ്നേഹപൂർവ്വം
കേശവൻ നമ്പൂതിരി.

ഓം ശ്രീ മഹാത്രിപുരസുന്ദരീം സമർപ്പയാമി.

Comments

Popular posts from this blog

പരദേവതാ സങ്കല്പം

രാമായണ പഠനം

കൗളം - ഒന്നാം ഭാഗം